മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂർ പഞ്ചായത്തിലെ ആറാം വാർഡ് അങ്ങ് ദേശീയ തലത്തിലും ചർച്ചയാവുകയാണ. കാരണം മറ്റൊന്നുമല്ല, തദ്ദേശ സ്വയംഭവരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആറാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി തട്ടമിട്ട സുൽഫത്താണ്. പ്രധാനമന്ത്രി മോഡിയുടെ കടുത്ത ആരാധികയായ സുൽഫത്ത് ഇത്തവണ മത്സരരംഗത്തേക്ക് ഇറങ്ങി മോഡിയുടെ നേട്ടങ്ങൾ പ്രചരിപ്പിക്കുമെന്ന് ശപഥം ചെയ്ത് ഇറങ്ങിയിരിക്കുകയാണ്. വണ്ടൂർ ആറാം വാർഡിൽ എൽഡിഎഫിനായി അൻസിയും യുഡിഎഫിനായി വിഎം സീനയുമാണ് മത്സര രംഗത്തുള്ളത്.
യുഡിഎഫും എൽഡിഎഫും മാറി മാറി വിജയിക്കുന്ന വാർഡിലെ മത്സരരംഗത്തേക്കാണ് ടിപി സുൽഫത്ത് ഇറങ്ങിയിരിക്കുന്നത്. മലപ്പുറം പോലെ ന്യൂനപക്ഷങ്ങൾ ഏറെയുള്ള പ്രദേശത്ത് ബിജെപിക്കായി തട്ടമിട്ട സ്ഥാനാർത്ഥി മത്സരിക്കാനിറങ്ങിയത് ദേശീയ തലത്തിലും അണികൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്.
സ്മൃതി ഇറാനിയെ പോലെ പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും മോഡിയുടെ പ്രവർത്തനം നാട്ടുകാർക്ക് മുന്നിൽ തുറന്ന് കാണിക്കാനുള്ള ഒരവസരമാണിതെന്നുമാണ് സുൽഫത്ത് പറയുന്നത്. മുത്തലാഖ്, വിവാഹ പ്രായം ഉയർത്തൽ തുടങ്ങിയ പ്രധാനമന്ത്രിയുടെ വീക്ഷണങ്ങൾ തന്നെ ഏറെ ആകർഷിച്ചു. 10 ക്ലാസിൽ വിവാഹിതയായ തനിക്ക് അനുഭവങ്ങളാണ് ഇത്തരം നിയമങ്ങളെ പിന്തുണയ്ക്കാനിടയാക്കിയതെന്നും സുൽഫത്ത് പറയുന്നു.
2014ൽ മോഡി അധികാരത്തിലേറിയത് മുതൽ അദ്ദേഹത്തിന്റെ ഫാനാണ്. പക്ഷേ അത് എങ്ങനെ തുറന്ന് പ്രകടിപ്പിക്കണമെന്നറിയില്ലായിരുന്നു. യുഡിഎഫ് അനുഭാവികളായ തന്റെ കുടുംബം പരസ്യമായി പ്രചാരണത്തിന് അവരില്ലെങ്കിലും ബിജെപിക്കായി മത്സരിക്കുമ്പോൾ കുടുംബത്തിന്റെ പിന്തുണയുണ്ടെന്നും സുൽഫത്ത് പറയുന്നു. എന്നാൽ കുടുംബക്കാർ തനിക്ക് വോട്ടുചെയ്യുമെന്നൊന്നും സുൽഫത്ത് ഉറപ്പിച്ച് പറയുന്നില്ല. എങ്കിലും വാർഡിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയെന്നും സുൽഫത്ത് അവകാശപ്പെടുന്നുണ്ട്. എൽഡിഎഫിലേയും യുഡിഎഫിലേയും യുവാക്കളുടെ പിന്തുണ തനിക്കുണ്ടാകുമെന്നും അവരാണ് പ്രചാരണത്തിനിറങ്ങുന്നതെന്നും സുൽഫത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
പൗരത്വ നിയമത്തെ കുറിച്ച് താൻ പഠിച്ചിട്ടില്ലെന്നും ഇപ്പോൾ അതിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നില്ലെന്നും കൂടി സുൽഫത്ത് പറയുന്നു. ചെറിയ രീതിയിലുള്ള റിയൽ എസ്റ്റേറ്റും വാഹന കച്ചവടവുമാണ് സുൽഫത്തിന്റേയും കുടുംബത്തിന്റേയും വരുമാനമാർഗം. സുൽഫത്തിന്റെ ഭർത്താവ് വിദേശത്താണ്. രണ്ട് മക്കളുമുണ്ട് സുൽഫത്തിന്.