കൊല്ലം: മലയാളിയായ ഭാര്യയെ ഇതരസംസ്ഥാന തൊഴിലാളി വെട്ടി കൊലപ്പെടുത്തി. പ്രതിയുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കൊല്ലം കുണ്ടറ ഇടവട്ടം ശ്രീശിവൻ ജംഗ്ഷന് സമീപം കവിത ഭവനിൽ കവിത(28) ആണ് ബംഗാൾ സ്വദേശിയായ ഭർത്താവ് ദീപക്കിന്റെ വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.
ശനിയ്‌ഴ്ച രാത്രി 9.30 ന് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇവർ താമസിച്ചിരുന്ന വീടിനുപിന്നിൽ വച്ച് കോടാലി ഉപയോഗിച്ചാണ് ഇയാൾ ഭാര്യയെവെട്ടിയത്. കഴുത്തിൽ ആറോളം വെട്ടുകളേറ്റ കവിത തൽക്ഷണം മരിച്ചു. സംഭവശേഷം രക്ഷപെട്ട പ്രതിയെ ചെറുമൂട് ലക്ഷ്മി സ്റ്റാർച്ച് ഫാക്ടറി വളപ്പിലെ കാട്ടിനുള്ളിൽ നിന്നും കുണ്ടറ സി ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ളപൊലിസ് സംഘമാണ് പിടികൂടിയത്.
പന്ത്രണ്ട് വർഷം മുൻപ് ജോലി തേടി കുണ്ടറയിലെത്തിയ ദീപക് പത്ത് വർഷം മുൻപാണ് കവിതയെ വിവാഹം കഴിച്ചത്. ഇവർക്ക് ലക്ഷ്മി(9) , കാശിനാഥൻ(7) എന്നിങ്ങനെ രണ്ടു കുട്ടികളുമുണ്ട്. നിർമ്മാണത്തൊഴിലാളിയായ ദീപക് ലോക്ക് ഡൗൺ മൂലം വീട്ടിലിരുപ്പായതോടെ കവിത നിരന്തരം ഫോണിൽ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇതേ ചൊല്ലി ഇരുവരും തമ്മിൽ വാക്ക് തർക്കവാറും പതിവായി. തുടർന്ന്, കവിതയുടെ മാതാവ് സരസ്വതി അറിയിച്ചത് പ്രകാരം പ്രദേശത്തെ വാർഡ് മെമ്ബർ ജയകുമാരി സംഭവത്തിൽ ഇടപെടുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കവിതയിൽ നിന്ന് ഉറപ്പുവാങ്ങുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രി വീടിനു പിന്നിൽ സംസാരിച്ചു നിന്ന ഇരുവരും ഫോൺ വിളി സംബന്ധിച്ച് വീണ്ടും വഴക്കുണ്ടാവുകയും സമീപത്തിരുന്ന കോടാലി ഉപയോഗിച്ച് ദീപക് കവിതയെ വെട്ടുകയുമായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിമോർച്ചറിയിൽ. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.