തൃക്കരിപ്പൂർ: നിലവിൽ സീറ്റുകൾ അടക്കി പിടിച്ചിരിക്കുന്നത് യുഡിഎഫ് ആണെങ്കിലും മാറിയ സാഹചര്യത്തിൽ വാർഡിൽ ചെങ്കൊടി പാറിക്കാൻ തന്നെയാണ് ഈ ഉപ്പയുടേയും മകളുടേയും നീക്കം. കാസർകോട് പടന്ന പഞ്ചായത്തിലാണ് ഉപ്പയും മകളും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുന്നത്.
പടന്ന പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഷിഫാ കുൽസു അഷ്റഫ് മത്സരിക്കുന്നത്. പിതാവ് കെഎ മുഹമ്മദ് അഷ്റഫ് പതിനഞ്ചാം വാർഡിലെ സ്ഥാനാർത്ഥിയുമാണ്. ഈ ഉപ്പയും മകളും സിപിഎം സ്ഥാനാർത്ഥികളാണ്.
ഇരുവരും മത്സരിക്കുന്ന രണ്ടു വാർഡുകളും മുസ്ലിം ലീഗിന്റെ പരമ്പരാഗതമായി ജയിച്ചു പോരുന്ന സീറ്റുമാണ്. എങ്കിലും ഇവിടെ അട്ടിമറി വിജയമുണ്ടാക്കാനാകുമെന്ന് തന്നെയാണ് ഇരുവരുടേയും ആത്മവിശ്വാസം.
കഴിഞ്ഞ വർഷം അഞ്ചാം വാർഡിൽ ഇടതുമുന്നണിക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. അഷ്റഫിന്റെ പാത പിന്തുടർന്നാണ് ഷിഫയും രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ ഷിഫ എസ്എഫ്ഐ ചെറുവത്തൂർ ഏരിയാ കമ്മിറ്റി അംഗമാണ്. കർഷക സംഘം പടന്ന ടൗൺ യൂണിറ്റ് സെക്രട്ടറിയാണ് മുഹമ്മദ് അഷ്റഫ്.