കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ ആതുര സേവന രംഗത്ത് നാല് പതിറ്റാണ്ടുകാലം നിറഞ്ഞ സാന്നിധ്യമായി നിലകൊണ്ട ഡോക്ടർ സതീഷ് ഷേണായിക്ക് കണ്ണീരോടെ വിട നൽകി നാട്ടുകാർ. നാലു പതിറ്റാണ്ടുകാലം ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പടെ ചികിത്സാസഹായം ഉറപ്പു നൽകിയ കാഞ്ഞങ്ങാടിന്റെ ഡോക്ടർ കെ സതീഷ് ഷേണായി (69) പുതിയ കോട്ട ദേവൻ റോഡ് നാംദേവ് വില്ലയിൽ വെച്ചാണ് അന്തരിച്ചത്.
ഡോക്ടർ കോട്ടച്ചേരിയിൽ ക്ലിനിക്ക് നടത്തി വരികയായിരുന്നു. നന്മയുള്ള പെരുമാറ്റം കൊണ്ടാണ് ഷേണായി ഡോക്ടർ ജനങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറായി മാറിയത്. മംഗളൂരു കെഎംസി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ പേഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് കാഞ്ഞങ്ങാട് സേവനമണ്ഡലമായി തെരഞ്ഞെടുക്കുകയായിരുന്നു. മറ്റ് ആശുപത്രികളിൽ കൂടുതൽ പ്രതിഫലത്തിന് ജോലിയിൽ പ്രവേശിക്കാൻ സാഹചര്യമുണ്ടായിട്ടും നാട്ടുകാരുടെ ഡോക്ടറായി തുടരാനായിരുന്നു ഡോ. സതീഷ് ഷേണായിക്ക് താൽപ്പര്യം.
അവശ്യഘട്ടങ്ങളിൽ ഏത് സമയത്തും രോഗികൾക്ക് അദ്ദേഹത്തിന്റെ സേവനം ലഭിച്ചിരുന്നു. ഗ്രാമീണ മേഖലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉൾപ്പെടെയുള്ള സംഘടിപ്പിച്ച് ചികിത്സാ സംവിധാനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഡോ. സതീഷ് ഷേണായി.
ഭാര്യ: മീനാക്ഷി എസ് ഷേണായ്. മക്കൾ: ഡോ. കെ നാംദേവ് ഷേണായ് (സർജൻ, കാഞ്ഞങ്ങാട്), കെ നരേഷ് ഷേണായ് (സോഫ്റ്റ് വെയർ എഞ്ചിനീയർ അമേരിക്ക) മരുമക്കൾ: ഡോ. ശ്വേത ഷേണായ്, പൂജ ഷേണായ്. സഹോദരങ്ങൾ: കെ ഗംഗാധർ ഷേണായ്, ശോഭ ജി നായ്ക് (കോഴിക്കോട്), കെ ഹരിദാസ് ഷേണായ് (മലഞ്ചരക്ക് വ്യാപാരം ഒടയംചാൽ).