കാസർകോട്: കാസർകോട് ഫാഷൻ ഗോൾഡ് ജ്വല്ലറിയിലേക്ക് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെ വീണ്ടും ജയിലിലേക്ക് മാറ്റി. അതേ സമയം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി രണ്ടാഴ്ച പിന്നിട്ടിട്ടും കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ ഇതുവരെ പിടികൂടിയിട്ടില്ല.
കേസിൽ രണ്ടാം പ്രതിയായ എംഎൽഎയെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ഇസിജി വ്യതിയാനത്തെ തുടർന്ന് 5 ദിവസമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കമറുദ്ദീൻ. തുടർന്ന് എംഎൽഎയെ ഇന്നലെ രാത്രിയാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്.
ആശുപത്രി മെഡിക്കൽ ബോർഡ് തീരുമാനത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. എംഎൽയുടെ ഹൃദ്രോഗത്തിന് അടിയന്തര ആൻജിയോപ്ലാസ്റ്റി വേണ്ടെന്നാണ് ഹൃദ്രോഗ വിദഗ്ധൻ അറിയിച്ചിരിക്കുന്നത്. ഇതിനെ തുടർന്നായിരുന്നു തീരുമാനം. നിലവിലെ മരുന്ന് തുടർന്നാൽ മതിയെന്ന് ഡോക്ടർമാർ പറഞ്ഞു.