പ്രക്കാനം: ഓലമേഞ്ഞ ഒറ്റമുറി വീട്ടിലേക്ക് വൈദ്യുതിയെത്തിച്ച് ജനമൈത്രി പോലീസ്. മണ്ണിൽ പറമ്പിൽ വരദരാജനും കുടുംബത്തിനുമാണ് ജനമൈത്രി പോലീസ് നന്മയുടെ വിളക്കായി മാറിയത്. ഹൃദ്രോഗിയായ വരദരാജൻ 3 വർഷമായി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതേതുടർന്ന് കഷ്ടതയനുഭവിക്കുന്ന ആഞ്ചംഗ കുടുംബത്തിനാണ് ജനമൈത്രി പോലീസ് കൈത്താങ്ങായത്.
നാല് മക്കളും ഭാര്യയുമടങ്ങുന്നതാണ് വരദരാജന്റെ കുടുംബം. ഓലമേഞ്ഞ മൺ ഭിത്തിയുള്ള ഒറ്റമുറി വീട്ടിലാണ് കഴിഞ്ഞ 16 വർഷമായി ഇവരുടെ താമസം. പഠിക്കാൻ മിടുക്കരായ നാല് കുട്ടികളും വൈദ്യുതിയില്ലാതെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് പഠിക്കുന്നതും ഭക്ഷണം കഴിക്കുന്നതും.
മൂത്തയാൾ പ്ലസ്ടു കഴിഞ്ഞ് ഒരു ഷോപ്പിൽ ചെറിയ ജോലിക്ക് പോകുന്നുണ്ട്. ഈ കുട്ടിയുടെ വരുമാനം കൊണ്ടാണ് കുടുംബം നിത്യവും കഴിഞ്ഞു പോകുന്നത്. രണ്ടാമത്തെയാൾ നാട്ടുകാരുടെയും മറ്റും സഹായത്തോടെ സിഎയ്ക്ക് പഠിക്കുകയാണ്. ഇളയ കുട്ടികളിൽ ഒരാൾ ഡിഗ്രിക്കും മറ്റൊരാൾ പ്ലസ് വണ്ണിനും പഠിക്കുന്നു.
ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ ഭവന സന്ദർശനത്തിന് ഇടയിലാണ് ഇവരുടെ അവസ്ഥ ബീറ്റ് ഓഫിസറുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ എംആർ സുരേഷിന്റെ നിർദേശപ്രകാരം വീട് വൈദ്യുതീകരിക്കുന്നതു ഉൾപ്പെടെ എല്ലാ സഹായവും പോലീസ് നൽകുകയായിരുന്നു.
പത്തനംതിട്ട കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ അൻഷാദ്, ഓവർസീയർ രഘു എന്നിവർ ഇവർക്ക് വേഗത്തിൽ വൈദ്യുതി എത്തിക്കുന്നതിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു. എസ്ഐമാരായ അശോക് കുമാർ, മാത്യു കെ. ജോർജ്, ജനമൈത്രി ബീറ്റ് ഓഫിസർമാരായ എസ്. അൻവർഷ, ആർ. പ്രശാന്ത്, എസ്. അനൂപ് എന്നിവർ നേതൃത്വം നൽകി.