വടകര: ലോകനാര്‍ക്കാവ് സിവില്‍ സപ്ലൈസ് ഗോഡൗണിലെ തീപിടിത്തം കേരളത്തെ നടുക്കുന്ന വന്‍ദുരന്തമായി മാറാതെ ഒഴിവായത് തലനാരിഴയ്ക്ക്. പ്രഭാതസവാരിക്കാര്‍ തീ കണ്ടതും നാട്ടുകാരുടെ അകമഴിഞ്ഞ അധ്വാനവും നാടിനെ തുണച്ചു എന്നുതന്നെ പറയാം. സിവില്‍ സപ്ലൈസിന്റെ മറ്റു മുറികളിലേക്കും ഓഫിസിലേക്കും സമീപത്തെ വീടുകളിലേക്കും വരെ തീ പടരാന്‍ സാധ്യതയുണ്ടായിരുന്നു.
കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിയമര്‍ന്നു. ഉള്ളില്‍ വന്‍ പുകയായിരുന്നത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി. ഉള്ളില്‍ കയറിയ പലരും ശ്വാസം മുട്ടിയതു കൊണ്ട് പല തവണ പുറത്തിറങ്ങി. സൂക്ഷിച്ച സാധനങ്ങളില്‍ മല്ലി, മുളക് തുടങ്ങിയ സാധനങ്ങള്‍ കത്തി പുകയില്‍ കലര്‍ന്നതു കൊണ്ട് അകത്തു കയറിയവര്‍ക്കു ശ്വാസം മുട്ടി. പരിസരം മുഴുവന്‍ പുകയില്‍ മൂടി. ഇതേ തുടര്‍ന്ന് മേല്‍ക്കൂരയുടെ ഒരു ഭാഗം പൊളിച്ച് പുക ഒഴിവാക്കിയിട്ടും രൂക്ഷ ഗന്ധം പൂര്‍ണമായും മാറിയില്ല.
തീപ്പെട്ടി, എണ്ണ തുടങ്ങിയ സാധനങ്ങളും എളുപ്പം തീ പിടിക്കുന്ന സ്റ്റേഷനറി സാധനങ്ങളും ഉണ്ടായിരുന്നതാണ് തീ ആളിപ്പടരാന്‍ കാരണം. ഇത്തരം സാധനങ്ങള്‍ കുറേ മാറ്റിയിരുന്നു. മറ്റു സ്ഥലങ്ങളില്‍ നിന്നു ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തുന്നതു വരെ വടകരയിലെ ഫയര്‍ ഫോഴ്സ് ടീമും നാട്ടുകാരും മാത്രമായിരുന്നു പ്രയത്നിച്ചത്.
വീതി കുറഞ്ഞ റോഡും ഇടുങ്ങിയ ഭാഗത്തെ കെട്ടിടവും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. താലൂക്കിലെ എല്ലാ റേഷന്‍, മാവേലി സ്റ്റോറുകളിലേക്കുമുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന താല്‍ക്കാലിക ഗോഡൗണ്‍ 6 വര്‍ഷം മുന്‍പാണ് ലോകനാര്‍ക്കാവില്‍ തുടങ്ങിയത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിക്കാന്‍ കാരണമെന്ന് കരുതുന്നു.
രാത്രി ഗോഡൗണില്‍ ലൈറ്റ് കെടുത്താറില്ല. ഇതില്‍ നിന്നായിരിക്കാം തീയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ഗോഡൗണില്‍ കാവല്ക്കാരെ നിയമിച്ചിട്ടില്ല. അകത്ത് തീ പിടിച്ചത് പുലര്‍ച്ചെയാണ് പുറത്തറിഞ്ഞത്. നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തിക്കഴിഞ്ഞിട്ടില്ല. ഒരു കോടി രൂപയുടെ നഷ്ടം എന്നത് പ്രാഥമിക നിഗമനം മാത്രമാണെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ടിസി സജീവന് പറഞ്ഞു.
അതേസമയം, തീപിടിത്തത്തെപ്പറ്റി അന്വേഷിക്കണമെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ ആവശ്യപ്പെട്ടു. താലൂക്കിലെ 3 നിയോജക മണ്ഡലത്തിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന ഈ ഗോഡൗണ്‍ പണി പൂര്‍ത്തിയാകാത്ത കെട്ടിടമാണ്. ഭക്ഷ്യ വസ്തുക്കള്‍ സുക്ഷിക്കാനുള്ള സുരക്ഷിതത്വം പോലുമില്ലാത്ത ഈ ഗോഡൗണ്‍ മാറ്റി പകരം സ്ഥിരം സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം അയച്ചു.