എടക്കര: ഏഷ്യയില്‍ തന്നെ അപൂര്‍വ ആദിവാസി വിഭാഗമായ ചോലനായ്ക്കരില്‍ നിന്ന് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്ന ആദ്യത്തെ വ്യക്തിയായി ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ് സി സുധീഷ് എന്ന ചെറുപ്പക്കാരന്. കാടിറങ്ങിയെത്തി വോട്ടഭ്യര്‍ഥിച്ച് വിജയിച്ച ഈ ഇരുപത്തിയൊന്നുകാരന് ഇനി നാട് ഭരിക്കും. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് എസ്ടി സംവരണമായ വഴിക്കടവ് ഡിവിഷനില്‍ നിന്ന് മത്സരിച്ചാണ് സുധീഷ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്.
ചരിത്രം തിരുത്തിക്കുറിച്ച ഇടതുപക്ഷത്തിന്റെ ഈ സ്ഥാനാര്‍ത്ഥി ആനയും കാട്ടുമൃഗങ്ങളുമുള്ള കൊടുങ്കാട്ടില്‍ നിന്നും നിരവധി സ്വപ്നങ്ങളുമായാണ് നാട് ഭരിക്കാനിറങ്ങുന്നത്. അതില്‍ ഏറ്റവും പ്രധാനം ഊരിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ലഭ്യമാക്കുക തന്നെയാണ്. പ്രളയത്തില്‍ തകര്‍ന്ന പാലവും റോഡും പൊളിഞ്ഞുവീഴാറായ വീടുകളും എല്ലാം സുധീഷിന് മുന്നിലെ ചോദ്യചിഹ്നങ്ങളാണ്.
ആദ്യമായി വോട്ട് ചോദിക്കാന്‍ പോയപ്പോള്‍ പ്രയാസമുണ്ടായിരുന്നതായും എങ്ങനെയാണെന്ന് അറിയല്ലായിരുന്നുവെന്നും സുധീഷ് പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സുധീഷ് പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥിയായപ്പോള്‍ നാട്ടില്‍ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും ജനങ്ങളുടെ എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകും, ഒരു റോഡും പാലവും നല്ലൊരു വീടുമൊക്കെയാണ് ഇവിടത്തെ ജനങ്ങളുടെ ആവശ്യം. അതിനായി കഠിനമായി പ്രയത്നിക്കുമെന്നും സുധീഷ് പറഞ്ഞു.
ജനാധിപത്യത്തിലെ അധികാര സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട പ്രാക്തന ഗോത്രവര്‍ഗമായ ചോലനായ്ക്കരില്‍ നിന്നുള്ള ആദ്യ പ്രതിനിധിയാണ് സി സുധീഷ്. പ്ലസ്ടു യോഗ്യതയുള്ള സുധീഷ് ചെടയന്റെയും റീനയുടെയും മകനാണ്. വഴിക്കടവ് ഉള്‍വനത്തിലെ അളയ്ക്കല്‍ കോളനിയില്‍ നിന്നു 15 കിലോമീറ്ററോളം കാട് താണ്ടിയെത്തിയാണ് സുധീഷ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.