കണ്ണൂർ: തലശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ ബിജെപി പിന്തുണയ്ക്കും. നസീർ പിന്തുണ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ബിജെപി തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. വാർത്താ സമ്മേളനത്തിലായിരുന്നു ബിജെപി വോട്ടുകൾ സ്വീകരിക്കുമെന്ന് നസീർ പറഞ്ഞത്.
ജനാധിപത്യത്തിൽ ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല. എൻഡിഎ നേതാക്കളാരും തന്നെ ഇതുവരെ സമീപിച്ചിട്ടില്ല. പ്രാദേശികമായി ബിജെപി നേതാക്കൾ സംസാരിച്ചിട്ടുണ്ട്. എന്നാൽ എൻഡിഎ നേതാക്കളാരെന്ന് തനിക്കറിയില്ല. അതു കൊണ്ടു തന്നെ ബിജെപി വോട്ടു വേണ്ടെന്ന് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണ്. ആര് വോട്ടു തന്നാലും വേണ്ടെന്ന് പറയില്ലെന്നും ജനാധിപത്യത്തിൽ ആരുമായും തൊട്ടുകൂടായ്മയില്ലെന്നും നസീർ പറഞ്ഞിരുന്നു.
തലശേരിയിൽ ബിജെപി സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ പാർട്ടിയുടെ വോട്ട് അഭ്യർത്ഥിക്കുന്നു. ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും സിഒടി നസീർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നസീറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കുന്നത്. സിപിഎമ്മിലെ അസംതൃപ്തരായ ആളുകൾ തനിക്ക് വോട്ടു ചെയ്യുമെന്നും നസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തൻറെ സ്ഥാനാർത്ഥത്വം ആർക്കും വേണ്ടിയുള്ള ഒത്തുകളിയല്ലെന്നും നസീർ പറഞ്ഞു. തലശേരിയിൽ താൻ മത്സരിക്കുന്നത് എഎൻ ഷംസീറിനെ വിജയിപ്പിക്കാൻ വേണ്ടിയാണെന്ന വ്യാജ പ്രചാരണം നടക്കുന്നുണ്ട്. തൻറെ സ്ഥാനാർത്ഥിത്വം ആർക്കും വേണ്ടിയുള്ള ഒത്തു കളിയില്ല. കേരളത്തിന് പുറത്തുള്ള തൻറെ യാത്രാനുഭവങ്ങളിൽ നിന്നും സ്വരൂപിച്ച അറിവിൽ നിന്നാണ് പ്രകടനപത്രികയുണ്ടാക്കിയത്. അതുകൊണ്ടു തന്നെ കഴിഞ്ഞ കുറെക്കാലമായി വികസന മുരടിപ്പിൽ കഴിയുന്ന തലശേരിക്ക് തൻറെ സ്ഥാനാർഥിത്വം പുതുജീവൻ പകരുമെന്നും സിഒടി നസീർ പറഞ്ഞു.
തലശേരിയിൽ ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസിൻറെ നാമനിർദ്ദേശ പത്രിക ഫോം എയിൽ ദേശീയ പ്രസിഡൻറിന്റെ ഒപ്പ് ഇല്ലാഞ്ഞതിനെത്തുടർന്നാണ് തള്ളിയത്. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും ഇതേ പിഴവ് കാരണം തള്ളിയതോടെയാണ് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥയിലേക്ക് ബിജെപി എത്തിയത്.