അടിമാലി: ആദിവാസി കുടിലുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടികളെ സ്ക്കൂളില്‍ എത്തിക്കാന്‍ ആരും സഹായത്തിന് എത്താത്തതിനെ തുടര്‍ന്ന് കിലോമീറ്ററുകള്‍ നടന്ന് അവര്‍ പരീക്ഷ എഴുതി. വേലിയാംപാറ ആദിവാസി സെറ്റില്‍മെന്റില്‍ നിന്നുള്ള കുട്ടികളാണ് പരീക്ഷയെഴുതാന്‍ മൂന്ന് കിലോമീറ്റര്‍ നടപ്പാത താണ്ടി മാങ്കുളം സെന്റ് മേരീസ് ഹൈസ്കൂളില്‍ എത്തിയാണ്.
അവലിങ്കല് ഷാജി രാമന്റെ മകള്‍ ഷാല്‍ബി ഷാജി, വില്സന് അയ്യപ്പന്റെ മരുമകള്‍ ദിവ്യ രവി എന്നിവരാണ് അധികൃതരുടെ കനിവിനു കാത്തു നില്‍ക്കാതെ നടന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ എത്തിയത്.
4 ദിവസം മുന്‍പാണ് ഷാജിക്കും വില്‍സണും കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്വന്തം കുടിലുകളില്‍ ക്വാറന്റീനില്‍ ഇരിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്കി. മറ്റു സൗകര്യങ്ങള്‍ ഇല്ലാത്ത വീട്ടില്‍ ഏല്ലാവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്.
എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ കുട്ടികള്‍ എങ്ങനെ സൗകര്യം ഒരുക്കുമെന്ന് പഞ്ചായത്ത്, ആരോഗ്യ, ട്രൈബല്‍ വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ അധികൃതരുമായി സംസാരിച്ചപ്പോള്‍ ഫണ്ടില്ലാത്തതിനാല്‍ വാഹനം തരപ്പെടുത്തി തനിച്ചു പോകാനായിരുന്നു നിര്‍ദേശം. ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കായി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
പഞ്ചായത്തിന്റെ ആംബുലന്‍സിനു വേണ്ടി അന്വേഷിച്ചപ്പോള്‍ കൊവിഡ് രോഗികളാണെങ്കില്‍ മാത്രം വിട്ടു നല്കാന് കഴിയുകയുള്ളു എന്ന നിലപാട് സ്വീകരിച്ചു. ടാക്സി വിളിക്കുന്നതിനുള്ള സാമ്പത്തിക സൗകര്യവും ഇവര്‍ക്കില്ല. ഇതോടെയാണ് കുട്ടികള്‍ മൂന്നര കിലോമീറ്റര്‍ ഊടുവഴികള്‍ താണ്ടി സ്കൂളില്‍ എത്തിയത്.
പ്രത്യേക മുറിയില്‍ ഇരുന്നാണ് ഇരുവരും പരീക്ഷ എഴുതിയത്. അധികൃതരുടെ കനിവിനു കാത്തു നില്‍ക്കാതെ 2 ദിവസം കൂടി പരീക്ഷ മുടങ്ങാതെ എഴുതുകയാണ് ലക്ഷ്യമെന്ന് കുട്ടികള്‍ പറഞ്ഞു.
അതേസമയം, കൊവിഡ് പ്രതിരോധത്തേക്കുറിച്ച വാ തോരാതെ സംസാരിക്കുന്ന അധികൃതര്‍ തങ്ങളോട് ചെയ്തത് കടുത്ത മാനസിക ബുദ്ധിമുട്ടിന് ഇടയാക്കിയതായി ഷാജി പ്രതികരിച്ചു.