കുമളി: പമ്പ്ഹൗസിനു കെട്ടിട നമ്പർ അനുവദിക്കാൻ 15000 രൂപ ആവശ്യപ്പെട്ട പഞ്ചായത്ത് ഹെഡ് ക്ലാർക്കിനെ കുടുക്കി വിജിലൻസ്. കർഷകനിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് കുമളി പഞ്ചായത്ത് ഹെഡ് ക്ലാർക്ക് അജികുമാർ വിജിലൻസിന്റെ പിടിയിലായത്. 10,000 രൂപയും കണ്ടെത്തി.
ചെങ്കര കുരിശുമല സ്വദേശിയായ വിജയകുമാറിന്റെ പരാതിയിലാണു നടപടി. ഏലത്തോട്ടത്തിൽ നിർമ്മിച്ച പമ്പ്ഹൗസിനു കെട്ടിട നമ്പർ ലഭിക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകിയെങ്കിലും കൈക്കൂലിയായി 15000 രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. 3 ദിവസം മുൻപ് 5,000 രൂപ കൊടുത്തു.
ബാക്കി 10,000 രൂപയും കൂടി കിട്ടാതെ നമ്പർ നൽകില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് വിജയകുമാർ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നൽകിയ 10,000 രൂപ വിജയകുമാർ ഇന്നലെ അജികുമാറിന് കൈമാറി.
തുടർന്ന് തൊടുപുഴ വിജിലൻസ് ഡിവൈഎസ്പി വിആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈന്യത്തിൽ നിന്നു സ്വയം വിരമിച്ച ഉദ്യോഗസ്ഥനാണ് അജികുമാർ. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.