ഹരിപ്പാട്: 13 വയസ്സുള്ള പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മയ്ക്ക് 41 ദിവസം തടവുശിക്ഷയും മുഖ്യപ്രതിയായ അമ്മയുടെ രണ്ടാംഭര്‍ത്താവിന് 26 വര്‍ഷത്തെ തടവും 4 ജീവപര്യന്തവും ഉള്‍പ്പെടെ ജീവിതാന്ത്യം വരെ തടവുശിക്ഷയും വിധിച്ചു.
ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ശാലീന വിജി നായര്‍ ആണ് അപൂര്‍വ ശിക്ഷ വിധിച്ചത്. പ്രതിക്ക് ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കുട്ടിയുടെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ചെന്നാണു കേസ്.
പെണ്‍കുട്ടിയുടെ മൂത്ത 3 സഹോദരിമാരെയും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് 4 പെണ്മക്കളെ ബാലികാ സദനത്തിലാക്കിയ സ്ത്രീ പ്രതിയെ പ്രണയിച്ചു വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് വീട് വാടകയ്ക്കെടുത്ത ശേഷം കുട്ടികളെ കൂടെ താമസിപ്പിച്ചു.
പ്രതി മൂത്തകുട്ടിയെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് കുട്ടി വീടുവിട്ടുപോയി. അതിനു ശേഷം മറ്റു രണ്ടു കുട്ടികള്‍ക്കു നേരെ അതിക്രമം തുടങ്ങി. പ്രതിയുടെ ഉപദ്രവം ചെറുക്കാന്‍ കുട്ടികള്‍ സേഫ്റ്റിപിന്‍ കൈവശം വച്ചാണ് ഉറങ്ങിയിരുന്നത്. ശല്യം സഹിക്കാതെ വന്നപ്പോള്‍ രണ്ടു കുട്ടികളും ബാലികാ സദനത്തിലേക്കു മടങ്ങി. അതിനു ശേഷമാണ് ഇളയ കുട്ടിക്ക് നേരെ ക്രൂരമായ പീഡനം തുടങ്ങിയത്.
പ്രകൃതി വിരുദ്ധ പീഡനമുള്‍പ്പെടെ കുട്ടിക്കു സഹിക്കേണ്ടി വന്നു. പ്രോസിക്യൂഷന് ഭാഗത്തു നിന്ന് 18 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകള്‍ ഹാജരാക്കി. നൂറനാട് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഹരിപ്പാട് പോക്സോ കോടതിയിലെ ആദ്യ വിധി കൂടിയാണിത്. അമ്മ നേരത്തെ റിമാന്‍ഡ് കാലയളവില്‍ ജയിലില്‍ കിടന്ന ദിവസങ്ങള്‍ ശിക്ഷയുടെ ഭാഗമായി പരിഗണിച്ച് തടവില്‍ നിന്ന് ഒഴിവാക്കും. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് രഘു ഹാജരായി.