തിരുവനന്തപുരം: സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് ഒമ്പത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ലക്ഷദ്വീപിലും റെഡ് അലർട്ടുണ്ട്. മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ കണ്ണൂർ തീരത്തുനിന്ന് മുന്നൂറ് കിലോമീറ്റർ അകലെ ഉള്ള ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങും. കേരളത്തിലെ വടക്കൻ ജില്ലകളിൽ വരുന്ന മണിക്കൂറിൽ കാറ്റും മഴയും ഇനിയും ശക്തിപ്പെടുമെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയും കടൽക്ഷോഭവും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ ഡോ മൃതുഞ്ജയ മഹോപത്ര അറിയിച്ചു. നാളെ വൈകുന്നേരത്തോടെ ചുഴലിക്കാറ്റിന്റെ തീരത്തെ പ്രഭാവം കുറയുമെന്നും എന്നാലും കനത്ത മഴയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് വടക്കൻ കേരളത്തിലാണ് മഴയും കാറ്റും കൂടുതൽ ലഭിച്ചത്. മഴയും കാറ്റും ഞായറാഴ്ചയും തുടരും. കനത്ത മഴയെത്തുടർന്ന് മണിമല, അച്ചൻകോവിലാർ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പുമുണ്ട്.