കാക്കനാട്: വിജയാഹ്ലാദവും സത്യപ്രതിജ്ഞയും കഴിഞ്ഞു, തൊഴിലിടങ്ങളിലേക്ക് തിരികെയെത്തി ജനപ്രതിനിധികള്‍. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജനപ്രതിനിധികളില്‍ പലരും തൊഴിലിടങ്ങളിലേക്കു മടങ്ങി. തൊഴിലും ജനസേവനവും എന്നതാകും ഇനി അവരുടെ ദൗത്യം.
കൂലിപ്പണിക്കാരും കയറ്റിറക്കു തൊഴിലാളികളും ദിവസ വേതനക്കാരും ഡ്രൈവര്‍മാരും കച്ചവടക്കാരും മുതല്‍ വന്‍കിട ബിസിനസുകാര്‍ വരെ തദ്ദേശ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒന്നര മാസത്തോളമായി ഇവരൊക്കെ തെരഞ്ഞെടുപ്പു രംഗത്തായിരുന്നു. വിജയാഹ്ലാദവും സത്യപ്രതിജ്ഞയും വീടു കയറിയുള്ള നന്ദി പറയലും കഴിഞ്ഞാണ് പലരും തൊഴിലിലേക്കു തിരികെയെത്തിയത്.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ 40 ശതമാനത്തോളം പേരും വിവിധ ജോലികള്‍ ചെയ്യുന്നവരാണ്. ബിസിനസും വാടകയും ഉള്‍പ്പെടെ ഇതര വരുമാനമുള്ളവര്‍ 20 ശതമാനത്തോളം വരും. വനിത ജനപ്രതിനിധികളില്‍ ഭൂരിഭാഗവും വീട്ടമ്മമാരാണ്. ഒട്ടേറെ അധ്യാപകരും ജനപ്രതിനിധികളുടെ കൂട്ടത്തിലുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരാണു കൂടുതല്‍ പേരും.
എന്നാല്‍ ജനപ്രതിനിധി പരിവേഷം കിട്ടിയതോടെ ജോലി വേണ്ടെന്നു വച്ചവരുമുണ്ട്. ജീവിതച്ചെലവിനു മറ്റു വരുമാന മാര്ഗമുള്ളവരാണു തല്‍ക്കാലത്തേക്കു ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ പൊതു സേവനത്തിനിറങ്ങുന്നത്.
വാര്‍ഡ് മെമ്പറുടെ ദൗത്യ നിര്‍വഹണത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തു വരുമാനമുണ്ടാക്കുന്നവരും കുറവല്ല. റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവരും നിര്‍മാണ കരാറുകാരും തദ്ദേശ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന അലവന്‍സ് കുടുംബച്ചെലവിനു തികയില്ല. പ്രതിമാസ അലവന്‍സും സിറ്റിങ് ഫീസുമാണു തദ്ദേശ സ്ഥാപന അംഗങ്ങളുടെ വരുമാനം.