കൊച്ചി: അവയവങ്ങള്‍ നാല്പേര്ക്കു ദാനം നല്കി, കന്യാകുമാരിയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റിലെ എ അരവിന്ദിന് (25) യാത്രയായി. സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവ ദാനം പദ്ധതിയായ മൃതസഞ്ജീവനി പദ്ധതി വഴിയാണ് അരവിന്ദന്റെ അവയവങ്ങള്‍ കൈമാറിയത്.
ഹൃദയം ആലപ്പുഴ കായംകുളം സ്വദേശി എസ് സൂര്യനാരായണനും (18) കരള്‍ കൊച്ചി സ്വദേശി എംആര്‍ ബിനോയിയും (46) വൃക്കകള്‍ നാഗര്‍കോവില്‍ പള്ളിവിള നയ്നര് കോംപൗണ്ടില്‍ എന്‍ നാഗരാജന് (52), തിരുവനന്തപുരം കരകുളം ഏണിക്കര ചിത്തിര വിലാസത്തില്‍ എം മോഹനന് നായര്‍ (56) എന്നിവര്‍ക്കുമാണ് നല്‍കിയത്.
എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ഡോ. ജോസ് ചാക്കോ പെരിയപ്പുറവും ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ഡോക്ടര്‍മാരായ എം സുധീര്‍ മുഹമ്മദ്, മാത്യു ജേക്കബ്, ജെ രാജീവ്ലോചന്‍ എന്നിവരും തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന വൃക്കമാറ്റി വയ്ക്കല്‍ നടപടികള്‍ക്കു ട്രാന്‍സ്പ്ലാന്റ് പൊക്യുവര്മെന്റ് മാനേജര്‍ ഡോ. മുരളീധരന് നേതൃത്വം നല്കി.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡയലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന അസുഖമാണു സൂര്യനാരായണനുണ്ടായിരുന്നത്. ശിവരാത്രി ദിവസം ക്ഷേത്രത്തിലേക്കു പോകുകയായിരുന്ന അരവിന്ദിന്റെ ബൈക്ക് നാഗര്‍കോവില്‍ അഗസ്ത്യപുരത്തെ രാമന് പുതൂര്‍ എന്ന സ്ഥലത്തെ കൊടുംവളവില്‍ അര്‍ധരാത്രിയോടെ മറിയുകയായിരുന്നു. രാത്രിയായതിനാല്‍ അപകടവിവരം ആരും അറിഞ്ഞില്ല. 6 മണിക്കൂറോളം അരവിന്ദ് റോഡില്‍ ചോര വാര്‍ന്നു കിടന്നു. 12നു രാവിലെ നാഗര്‍കോവിലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
അന്നു രാത്രി 10.30നു മരണം സ്ഥിരീകരിച്ചു. അരവിന്ദിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചതോടെ മൃതസഞ്ജീവനിയുടെ നോഡല്‍ ഓഫിസര്‍ ഡോ.നോബിള്‍ ഗ്രേഷ്യസ്, സംസ്ഥാന കണ്‍വീനര്‍ കൂടിയായ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസ് എന്നിവരാണു തുടര്‍ നടപടികള്‍ക്കു നേതൃത്വം നല്‍കിയത്. മൃതസഞ്ജീവനിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ 319-ാമത്തെ അവയവദാനമാണിത്.
തെങ്ങുകയറ്റ തൊഴിലാളിയായ ആദിലിംഗം-സുശീല ദമ്പതികള്‍ക്ക് മൂന്നാമത് ജനിച്ച ഇരട്ടക്കുട്ടികളില്‍ ഒരാളാണ് അരവിന്ദ്. മൂത്ത മകന് ജഗന് മേസ്തിരി പണിക്കാരനാണ്. രണ്ടാമത്തെ മകള്‍ മുരുഗേശ്വരി. ഇരട്ടക്കുട്ടികളില്‍ രണ്ടാമനായ അരവിന്ദ് സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടി. കന്യാകുമാരി വിവേകാനന്ദ കോളജില്‍ ബിരുദത്തിനു പഠിക്കുകയായിരുന്നു ആനന്ദും ഇതേ കോളജില്‍ വിദ്യാര്‍ഥിയാണ്. അച്ഛനെ ജോലിയില്‍ സഹായിച്ച ശേഷമാണ് അരവിന്ദും ആനന്ദും ദിവസവും കോളജിലേക്കു പോയിരുന്നത്.