നെയ്യാറ്റിന്‍കര: രാജനും കുടുംബവും താമസിച്ചിരുന്ന വിവാദ ഭൂമിയുടെ ഉടമ വസന്ത തന്നെയെന്ന് പുതിയ വിവാരാവകാശ രേഖ. അതിയന്നൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 21 റീസര്‍വേ 852/16 ലെ നാലു സെന്റാണ് വസന്തയുടെ പേരിലുള്ളത്. സമീപത്തെ 852/17, 852/18ലെ എട്ടു സെന്റ് ഭൂമി എഎസ് ശരത്കുമാറിന്റെ (വസന്തയുടെ ചെറുമകന്) പേരിലുമാണ്.
നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍ നിന്നു രാജനു നേരത്തെ ലഭിച്ച രേഖയില്‍ ഇതേ ഭൂമി വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ എസ് സുകുമാരന്‍ നായര്‍, കെ കമലാക്ഷി, കെ വിമല എന്നിവരുടെ പേരുകളിലാണ് എന്നായിരുന്നു. ഈ രേഖയുമായാണ് രാജന് നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയതെന്നു കരുതുന്നു. പട്ടയം ലഭിച്ചയാള്‍ ഭൂമി ഉപേക്ഷിച്ചു പോയതിനാല്‍, ഈ ഭൂമിയില്‍ താമസിക്കാനും താലൂക്ക് ഓഫിസില്‍ തന്റെ പേരില്‍ പട്ടയം ലഭിക്കാന്‍ അപേക്ഷ നല്‍കാനും രാജനു നിയമോപദേശം ലഭിച്ചുവെന്നാണ് കരുതുന്നത്.
വെണ്‍പകല്‍ പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട് കോളനില് ഉടസ്ഥര്‍ക്കു പട്ടയം നല്‍കുന്നത് 1989ലാണ്. പത്തുവര്‍ഷത്തിനു ശേഷം മാത്രം നിയമപരമായി കൈമാറ്റം ചെയ്യാവൂ എന്ന നിബന്ധനയോടെയാണ് പട്ടയം നല്‍കിയത്. ആദ്യ ഉടമകള്‍ വിറ്റ ഭൂമി പിന്നീട് വസന്ത വിലകൊടുത്തു വാങ്ങി പട്ടയം പേരിലാക്കുകയായിരുന്നു. തെറ്റായ രേഖ നല്കിയ നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസ് ഇതോടെ പ്രതിക്കൂട്ടിലായി.
രാജന്-അമ്പിളി ദമ്പതികളുടെ മരണത്തിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം തെറ്റായ വിവരങ്ങള്‍ ലഭിച്ചതു കൊണ്ടാണെന്നു വ്യക്തമാവുന്നു. ഇപ്പോള്‍ ലഭിച്ച ഉത്തരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നെങ്കില്‍ മറ്റൊരാളിന്റെ ഭൂമിയില്‍ അച്ഛന് താമസമാക്കില്ലായിരുന്നുവെന്നാണ് രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്.
ഒഴിഞ്ഞു കിടന്ന ഭൂമിയില്ല് രാജന് ഷെഡ് നിര്‍മിച്ചു കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വര്‍ഷം മുന്‍പായിരുന്നു. മാസങ്ങള്‍ക്കുശേഷം അയല്‍വാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ട് കോടതിയെ സമീപിച്ചു. ഇതറിഞ്ഞ രാജന് സെപ്റ്റംബര്‍ 29ന് നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍, വസ്തുവിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയായിരുന്നു. ഇതിനുള്ള മറുപടിയിലാണ് തെറ്റായ വിവരങ്ങള്‍ ഉണ്ടായിരുന്നത്.
ഞങ്ങള്‍ താമസിക്കുന്നത് അവകാശികളില്ലാത്ത പുറമ്പോക്കു ഭൂമിയിലെന്നാണ് അച്ഛന് കരുതിയിരുന്നത്. ഞങ്ങളും അങ്ങനെ തന്നെ. തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്കു തള്ളി വിട്ടത്. അവരുടെ മരണങ്ങളില്‍ നേരിട്ടല്ലെങ്കിലും തെറ്റായ വിവരം നല്കിയ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. അവര്‍ക്കെതിരെയും നടപടി വേണമെന്ന് രാജന്റെ മക്കള്‍. സര്‍ക്കാരിന്റെ ഇതുവരെയുള്ള നടപടികളില്‍ പൂര്‍ണ തൃപ്തരാണെന്നും അവര്‍ പറഞ്ഞു
അതേസമയം, ദമ്പതികള്‍ പൊള്ളലേറ്റു മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ രേഖകള്‍ പരിശോധിച്ചു വരുന്നു. വസ്തുവിന്റെ ഉടമയാരെന്ന് ഉറപ്പിച്ചു പറയണമെങ്കില്‍ എല്ലാ രേഖകളും പൂര്‍ണമായും പരിശോധിക്കണം. താലൂക്ക് ഓഫിസില്‍ നിന്നും തെറ്റായ വിവരം വിവരാവകാശത്തിലൂടെ നല്കിയതു ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇക്കാര്യവും അന്വേഷിക്കും. തഹസില്‍ദാര്‍ അജയകുമാര്‍ പ്രതികരിച്ചു.