തിരൂരങ്ങാടി: തൊഴിലുറപ്പിനും വീട്ടുജോലിക്കും പോയി വളരെ കഷ്ടപ്പെട്ടു മകളെ പഠിപ്പിച്ചു. അമ്മയുടെ തണലിൽ വളർന്നു ബിഎസ്എഫിൽ നിയമനം നേടി ഹരിത. ദേവകിക്ക് ഇത് അഭിമാന മുഹൂർത്തം.
നന്നമ്പ്ര വെള്ളിയാമ്പുറം കീരിയാറ്റിൽ രാമകൃഷ്ണൻ-ദേവകി എന്നിവരുടെ മകൾ ഹരിതയ്ക്കാണ് (21) ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബിഎസ്എഫ്) നിയമനം ലഭിച്ചത്. പ്രതികൂല സാഹചര്യങ്ങളോട് പോരാടി തൊഴിലുറപ്പിനും വീട്ടുജോലിക്കും പോയാണ് ദേവകി മകളെ പഠിപ്പിച്ചത്. അമ്മയുടെ ഇച്ഛാശക്തിയുടെ കരുത്തിൽ ഹരിത മാതൃരാജ്യത്തിന്റെ പ്രതിരോധ നിരയിലേക്ക്.
പ്ലസ്ടുവിന് ശേഷം പൊന്നാനി എംഇഎസ് കോളജിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയ ഹരിത പഠനത്തിനിടയിൽത്തന്നെ സൈനിക സേവനത്തിനുള്ള പരിശീലനം നേടിയിരുന്നു. നേരത്തെ ആര്‍പിഎഫില്‍ പരീക്ഷയിൽ ലഭിച്ചെങ്കിലും മെഡിക്കൽ പരിശോധനയിൽ വിജയിക്കാനായില്ല.
ഹരിതയുടെ ഒടുവിലത്തെ ശ്രമത്തിലാണ് ബിഎസ്എഫിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മാസം ആദ്യ വാരത്തിൽ മധ്യപ്രദേശ് തെക്കൻപൂർ ബിഎസ്എഫ് ട്രെയ്നിങ് സെന്ററിൽ ജോയിൻ ചെയ്യും.
പഞ്ചായത്ത് ഫണ്ടിൽ നിന്നും നിർമ്മിച്ച വീടാണ് ഈ കുടുംബത്തിനുള്ളത്. പണി പൂർത്തിയായിട്ടില്ല. ജോലി ചെയ്ത് വീട് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് ഹരിതയുടെ ആഗ്രഹം. ഹരിത കളരിപ്പയറ്റിൽ 2 തവണ സംസ്ഥാന ചാംപ്യനും ഒരു തവണ ദേശീയ മത്സരത്തിൽ വെങ്കല മെഡലും നേടിയിട്ടുണ്ട്.