വോട്ട് ചെയ്ത് വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണു മരിച്ച ലിനറ്റ് പുതുജീവന്‍ നല്‍കിയത് അഞ്ചുപേര്‍ക്ക്. പതിനാലാം തീയതി വോട്ട് ചെയ്ത് വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണ് മരിച്ച ലിനറ്റിന്റെ (44 വയസ്) അവയവങ്ങള്‍ സ്വീകരിച്ചുകൊണ്ട് അഞ്ച് പേരാണ് പുതിയ ജീവിതത്തിലേക്ക് തിരികെ വന്നത്.
തലച്ചോറില്‍ രക്തസ്രാവമുണ്ടായിരുന്നതായിരുന്നു തിരുവമ്പാടി സ്വദേശിനിയായ ലിനറ്റിന്റെ രോഗം. കുഴഞ്ഞുവീണപ്പോള്‍ ആദ്യം നാട്ടിലുള്ള ആശുപത്രിയില്‍ കാണിച്ച ശേഷം ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മിംസിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അതീവ ഗുരുതരാവസ്ഥയിലായിരുന്ന ലിനറ്റിന് 15-ാം തീയതി വൈകിട്ടോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഭാരത് ഗ്യാസ് ജീവനക്കാരനാണ് ലിനറ്റിന്റെ ഭര്‍ത്താവ്. മരണപ്പെടുമ്പോള്‍ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന ലിനറ്റിന്റെ നേരത്തെയുള്ള ആഗ്രഹം മകന് ലിയോജും ഭര്‍ത്താവ് ജോണ്‍സണും മറന്നില്ല. ഇതുസംബന്ധിച്ച് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുമായി പങ്കുവെക്കുകയും തുടര്‍ന്ന് അവയവദാനത്തിനുള്ള സാഹചര്യം ഒത്തുവരുകയുമായിരുന്നു.
മിംസ് അധികൃതര്‍ അവയവദാന രജിസ്ട്രേഷനുള്ള സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനിയുടെ അധികൃതരുമായി ബന്ധപ്പെടുകയും പെട്ടെന്ന് തന്നെ കാര്യങ്ങള്‍ പുരോഗമിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ കൂടിയായതോടെ നിയമപരമായ തടസങ്ങളെല്ലാം പെട്ടെന്ന് തന്നെ മറികടന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ലിനറ്റിന്റെ ഒരു വൃക്കയും ലിവറും ആസ്റ്റര്‍ മിംസിലെ രോഗികള്‍ക്ക് നല്കുവാനും ഒരു വൃക്കയും രണ്ട് കോര്‍ണിയയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് നല്കുവാനും തീരുമാനമെടുത്തു.
രാത്രി 10 മണിയോടെ ആസ്റ്റര്‍ മിംസില്‍ ആരംഭിച്ച സര്‍ജറികള്‍ 16-ാം തീയതി രാവിലെ 9 മണിയോടെ പൂര്‍ത്തീകരിച്ചു. ആസ്റ്റര്‍ മിംസില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിച്ച രണ്ട് പേരുടെയും സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചതായി മിംസ് അധികൃതര്‍ പറഞ്ഞു.