പൊൻകുന്നം: സഹായിക്കാൻ ആരും എത്തിയില്ല. ഒടുവിൽ കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പൊൻകുന്നം മസ്ജിദിൽ കബറടക്കാൻ സഹായമേകി ഡിവൈഎഫ്ഐ പ്രവർത്തകർ. എറണാകുളം കലൂർ മണപ്പെട്ടിപ്പറമ്പ് എസ്കെ കോയയുടെ ഭാര്യ ആസ്യമ്മ(60)യാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ചാമംപതാലിൽ സഹോദരിക്കൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. സഹായത്തിനാരും ഇല്ലാതിരുന്ന കുടുംബത്തിന് ആശ്വാസമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ജമാഅത്ത് ഭാരവാഹികളായ എസ് റജീഫ്, അബ്ദുൾ അസീസ് എന്നിവരുമായി ബന്ധപ്പെട്ട് കബറടക്കത്തിന് അനുമതി വാങ്ങി.
വാഴൂർ പഞ്ചായത്തംഗങ്ങളായ ശ്രീകാന്ത് പി തങ്കച്ചൻ, പിഎസ് അജിത്കുമാർ, ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് സെക്രട്ടറി ബി സുരേഷ് കുമാർ, പ്രസിഡന്റ് റംഷാദ് റഹ്മാൻ, ജില്ലാകമ്മിറ്റിയംഗം ബി ഗൗതം, പൊൻകുന്നം മേഖലാ സെക്രട്ടറി പിഎസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം കബറടക്കത്തിനായി എത്തിച്ചത്.
പിപിഇകിറ്റ് ധരിച്ച് മുൻകരുതൽ നടപടി സ്വീകരിച്ചു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പത്തടി ആഴത്തിൽ കുഴിയെടുത്താണ് കബറടക്കിയത്.