തിരുവനന്തപുരം: അച്ഛനെ നാട്ടുകാരെല്ലാം രാജുവെന്നാണ് വിളിക്കുന്നത്, പക്ഷേ ചാനലില്‍ അടയ്ക്കയെന്നും കള്ളനെന്നും വിളിക്കുന്നു; ഇനിയെങ്കിലും അങ്ങനെ വിളിക്കരുതെന്ന് അഭയകേസിലെ മുഖ്യസാക്ഷി രാജുവിന്റെ മകള്‍ രേഷ്മ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രാജുവിന്റെ മകള്‍ ഇപ്രകാരം പറയുന്നത്.
നല്ലപോലെ അധ്വാനിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണ് അച്ഛനെന്നും ആ പ്രശ്നത്തിന് ശേഷം ഇന്നേവരെ ഒരു മോഷണത്തിനും പോയിട്ടില്ലെന്നും മകള്‍ പറയുന്നു. മാത്രമല്ല ചാനലുകളിലും മാധ്യമങ്ങളിലും അടയ്ക്കായെന്നും കള്ളനെന്നും പറയുന്നത് കുടുംബത്തിന് പ്രയാസമുണ്ടാക്കുന്നുവെന്നും അച്ഛനെ കള്ളനെന്ന് മുദ്ര കുത്തരുതെന്നും മകള്‍ പറയുന്നു.
ഒരു ദൃക്സാക്ഷി മാത്രം, കുറ്റകൃത്യവുമായി ബന്ധപ്പെട്ട തൊണ്ടിമുതലൊന്നുമില്ല. എന്നിട്ടും 28 വര്‍ഷത്തിനു ശേഷം സിസ്റ്റര്‍ അഭയ കേസില്‍ കൊലക്കുറ്റം തെളിയിക്കാന്‍ നിര്‍ണായകമായതു സാക്ഷി മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലുള്ള സാഹചര്യ തെളിവുകളാണ്. മോഷ്ടിക്കാന്‍ കോണ്‍വന്റില്‍ കയറിയ രാജു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടു വൈദികരെ അന്നു പുലര്‍ച്ചെ അവിടെ കണ്ടെന്നു പറഞ്ഞതു മാത്രമാണു സംഭവവുമായി ബന്ധപ്പെട്ട ഏകദൃക്സാക്ഷി മൊഴി.
പ്രതിയുടെ കോണ്‍വന്റിലെ സാന്നിധ്യം വ്യക്തമാക്കാന്‍ ഈ മൊഴി പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയെങ്കിലും കൊലപാതകം ഉറപ്പിക്കാന്‍ നിര്‍ണായകമായത് ശാസ്ത്രീയ-സാഹചര്യ തെളിവുകളാണ്. നാര്‍ക്കോ അനാലിസില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നീണ്ടത്.
‘എന്റെ കുഞ്ഞിനു നീതി കിട്ടി. ഏറ്റവും വലിയ ആഗ്രഹമായിരുന്നു നീതി ലഭിക്കണമെന്ന്. കോടികള്‍ എനിക്കു പലരും വാഗ്ദാനം ചെയ്തു. ഒന്നും ഞാന്‍ വാങ്ങിയില്ല. 3 സെന്റ് സ്ഥലത്തു കോളനിയിലാണ് ഇപ്പോഴും താമസിക്കുന്നത്. ഒരു രൂപ പോലും എനിക്കു വേണ്ട.’ എന്നാണ് കേസില്‍ വിധി വന്നതിന് ശേഷം രാജു പ്രതികരിച്ചത്.