കൊട്ടാരക്കര: അപകടകരമായി വാഹനം ഓടിക്കുന്നവരെയും ബൈക്കുകളില്‍ അഭ്യാസം കാട്ടുന്നവരെയും കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച സോഷ്യല്‍ എന്‍ഫോഴ്സ്മെന്റിന് ജില്ലയില്‍ മികച്ച പ്രതികരണം.
ഒരു മാസത്തിനുള്ളില്‍ നാല്‍പ്പതോളം പരാതികളാണ് ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് ലഭിച്ചത്. ഇരുപതോളം കേസുകളെടുത്തു. വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തുകയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തവരാണ് പിടിയിലായവരില്‍ ഏറെയും.
നീണ്ടകരയില്‍ നാലുവയസ്സുകാരിയായ പെണ്‍കുട്ടി ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛനായ മത്സ്യത്തൊഴിലാളിയുടെ ലൈസന്‍സ് റദ്ദാക്കി. പത്തുവയസ്സുകാരന് ബെന്‍സ് കാര്‍ ഓടിക്കുന്ന വൈറലായ ദൃശ്യങ്ങളും പരാതിയായെത്തി. വാട്സാപ്പിലൂടെ എത്തിയ പരാതിയെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ ലൈസന്‍സ് റദ്ദാക്കി.
കണ്ടക്ടര്‍ മോശമായി പെരുമാറിയെന്ന എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സ്വകാര്യബസ് കണ്ടക്ടര്‍ക്ക് ലൈസന്‍സ് ഇല്ലെന്നു കണ്ടെത്തുകയും വാഹന ഉടമയ്ക്കെതിരേ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.
വാളകത്ത് ഇടറോഡുകളില്‍ പേടിപ്പിക്കുംവിധം ബൈക്കോടിക്കുകയും വീടിനുമുന്നില്‍ അഭ്യാസം നടത്തുകയും ചെയ്യുന്നുവെന്ന വീട്ടമ്മയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു. പൊലിക്കോട്, പനവേലി സ്വദേശികളാണ് പിടിയിലായത്. ഇരുവരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
അമിതവേഗം, അമിതശബ്ദം, അപകടകരമായ പാച്ചില്‍, വാഹനങ്ങളിലെത്തിച്ച് മാലിന്യങ്ങള്‍ തള്ളല്‍ തുടങ്ങി നിരവധി പരാതികള്‍ സാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്ടും ലഭിക്കുന്നതായി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ദിലു പറയുന്നു. എല്ലാ പരാതികളിലും അന്വേഷിച്ച് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.