ആലുവ: ഏഴു വയസ്സുകാരന് വിട്ടുമാറാത്ത ചുമയെ തുടർന്നുള്ള വിദഗ്ദ പരിശോധനയിൽ ശ്വാസകോശത്തിൽ ഒരു മാസമായി കുടുങ്ങിക്കിടന്ന പേനയുടെ ടോപ് കണ്ടെടുത്തു. ഇടുക്കി സ്വദേശിയായ ഏഴു വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്നും രാജഗിരി ആശുപത്രിയിൽ ശസ്ത്രക്രിയ കൂടാതെയാണ് ടോപ്പ് പുറത്തെടുത്തത്.
വിട്ടുമാറാത്ത ചുമയെ തുടർന്ന് ഇടുക്കിയിലെ ആശുപത്രിയിൽ നിന്നു റഫർ ചെയ്തു വന്നതാണു കുട്ടി. ശ്വാസകോശ രോഗ വിഭാഗം തലവൻ ഡോ. വി. രാജേഷ് നെഞ്ചിന്റെ സിടി സ്കാൻ എടുത്തപ്പോഴാണ് ഇടതു ശ്വാസകോശത്തിൽ എന്തോ കുടുങ്ങി കിടക്കുന്നതു കണ്ടത്.
തുടർന്ന് പീഡിയാട്രിക് സർജൻ ഡോ. അഹമ്മദ് കബീറിന്റെ നേതൃത്വത്തിലുള്ള സംഘം സങ്കീർണമായ റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ അര മണിക്കൂർ കൊണ്ടു ടോപ് പുറത്തെടുത്തു. ചെറിയ കുട്ടിയായതിനാൽ ഭാഗികമായ അനസ്തീസിയ നൽകിയിരുന്നു. ഡോ. സച്ചിൻ ജോർജ്, ഡോ. ശിൽപ ജോസ് എന്നിവരും പങ്കെടുത്തു.