കൊച്ചി: കൊച്ചി നഗരത്തിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ യുവാക്കള്‍ അപമാനിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതോടെ നടിയുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സന്ദര്‍ശകരുടെ പേര് വിവരങ്ങള്‍ മാളിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പ്രതികളെ ഉടന്‍ തന്നെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. നിലവില്‍ ഷൂട്ടിംഗ് തിരക്കിലാണ് നടി. ഉടന്‍ തന്നെ ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
നടി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുമ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് പറയുന്നു. രണ്ട് ചെറുപ്പക്കാര്‍ തന്നെ കടന്നുപിടിക്കുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ അവിടെനിന്നും കടന്നുകളഞ്ഞു. തന്റെ സഹോദരി ഇതുകണ്ടെന്നും ഇവര്‍ പറയുന്നു.
ഈ ചെറുപ്പക്കാര്‍ തങ്ങളെ ഹൈപ്പര്മാര്ക്കറ്റില്വച്ചും പിന്തുടര്ന്നു. സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഇത്തരക്കാരുടെ മുഖത്തടിക്കുകയാണ് വേണ്ടതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതി നല്കാന് ആലോചനയുണ്ടെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ,
ഞാന്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശബ്ദമുയര്‍ത്തുന്ന വ്യക്തിയല്ല എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. എന്നാല്‍ ഇന്ന് നടന്ന സംഭവം തനിക്ക് പറയാതെ വയ്യ. രണ്ട് പേര് തന്നെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് പിന്തുടരുകയും ശരീരത്തില്‍ ഉരസി പോകുകയും ചെയ്തു.
ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. അതിനാല്‍ തന്നെ താന്‍ പ്രതികരിച്ചില്ല. നല്ലതല്ലാത്ത ഒരു സ്പര്‍ശനവും നമുക്ക് മനസ്സിലാകും. എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള് എന്റെ അരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. എന്നാല്‍ താന്‍ ആകെ ഞെട്ടലിലായിരുന്നു. പിന്നീട്, താന്‍ അവരുടെ അരികിലേക്ക് നടന്നപ്പോള്‍ കണ്ടില്ലെന്ന് നടിച്ച് മാറി. എനിക്ക് മനസ്സിലായി എന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് താന്‍ അത് ചെയ്തത്.
തനിക്ക് അവരോട് ദേഷ്യം വന്നെങ്കിലും ഒന്നും പറയുവാന്‍ സാധിച്ചിരുന്നില്ല. പിന്നീട്, കൗണ്ടറിൽ പണമടയ്ക്കുവാന്‍ നിൽക്കുന്ന സമയത്ത് അവര്‍ എന്റെയും സഹോദരിയുടേയും അരികിൽ എത്തി സംസാരിക്കുവാന്‍ ശ്രമിച്ചു. ഏതൊക്കെ സിനിമയിലാണ് താൻ അഭിനയിച്ചത് എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്.
അതേസമയം, താൻ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകുവാന്‍ പറയുകയും ചെയതു. അമ്മ ഞങ്ങളുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും അവര്‍ അവിടെ നിന്നും പോകുകയും ചെയ്തു. അവർ ഒരു കുറ്റബോധവും ഇല്ലാതെ നടന്നുനീങ്ങി. ഇതും എനിക്ക് ദേഷ്യം വരുത്തി. ആദ്യമായല്ല തനിക്ക് ഇതുപോലെ ഒരു അനുഭവമുണ്ടായതെന്നും നടി കുറിക്കുന്നു.