ജീവിതത്തിനോട് പൊരുതി ജയിച്ച തിളക്കവുമായാണ് എംഎസ് അരുണ്‍കുമാര്‍ നിയമസഭയിലെത്തുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗവും നിയമവിദ്യാര്‍ത്ഥിയുമായ അരുണ്‍കുമാര്‍ ഇടതുതരംഗത്തില്‍ മാവേലിക്കരയില്‍ നിന്നുമാണ് വിജയക്കൊടിപ്പാറിച്ചത്.
വീട്ടിലെ ദാരിദ്ര്യം കാരണം നാലാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വരുമായിരുന്നു അരുണ്‍കുമാറിന്. അക്കാലത്തെ ജില്ലാ പഞ്ചായത്തിന്റെ ഒരു പദ്ധതിയാണ് അരുണിന്റെ വിദ്യാഭ്യാസം തുടരാന്‍ സഹായമായത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ മരിച്ചു.
പിന്നീട്, കുടുംബത്തെ താങ്ങി നിര്‍ത്താന്‍ പഠനത്തിനിടയിലും കഠിനാധ്വാനം. അമ്മയും സഹോദരിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ തൊളിലേറ്റിയ അരുണ്‍കുമാര്‍ കേരളത്തിലെ യുവജനതയുടെ പ്രതിനിധി എന്നതിനപ്പുറം എംഎല്‍എ കുപ്പായമണിയുന്ന, ദാരിദ്രവും പട്ടിണിയും അറിഞ്ഞ ഒരു സാധാരണക്കാരന് ആയിരിക്കും എന്നതില്‍ സംശയമില്ല.
കുടുംബം പുലര്‍ത്തുന്നതിനായി അടുത്തുള്ള സെമിത്തേരിയില്‍ കുഴിവെട്ടാനും അച്ചന്‍കോവിലാറ്റില്‍ മീന്‍ പിടിക്കാനും ചാണകം ചുമക്കാനും മൈക്കാട് പണിക്കും മണല്‍ വാരാനും അരുണ്‍ പോയിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പ്ലമിങ്, ഇലക്ട്രീഷ്യന് തുടങ്ങിയ ജോലികള്‍ക്കു പോകാന്‍ തുടങ്ങി. ചിറ്റപ്പന്റെ കൂടെ തട്ടിന്റെ പണിക്കും കമ്പിയടിക്കാനും പോകാന്‍ തുടങ്ങി. മറ്റൊരു ചിറ്റപ്പന് പുകയില്ലാത്ത അടുപ്പിന്റെ ജോലിയുണ്ടായിരുന്നു. ആ ജോലിയും ചെയ്തു.
മാവേലിക്കര ബിഷപ് മൂര്‍ കോളജിലെ പഠന കാലത്താണ് എസ്എഫ്ഐ പ്രവര്‍ത്തനത്തില്‍ അരുണ്‍ സജീവമായത്. അക്കാലത്തും പഠനത്തിനിടയില്‍ ജോലിക്കു പോയിരുന്ന അരുണിന് പഠിക്കാനുള്ള സാവകാശം കുറവായിരുന്നു. എങ്കിലും വിദ്യാഭ്യാസം ഒരു രണ്ടാം വിഷയമായിരുന്നില്ല ജീവിതത്തില്‍.
പിന്നീട് എസ്എഫ്ഐ ജില്ലാ പ്രസിഡന്റായി. ഡിവൈഎഫ്ഐ ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനു മുന്‍പും ജോലിക്കു പോയി കുടുംബം പുലര്‍ത്തിയ അരുണ്‍കുമാറിന്റെ കന്നിവിജയത്തിന് പൊന്‍തിളക്കമാണ് നിയമസഭയില്‍.