കുട്ടനാട്: ലോകം കീഴടക്കിയ മാഹാമാരിയാല്‍ നഷ്ടങ്ങളുടെ വര്‍ഷം തന്നെയായിരുന്നു 2020. ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും വിലക്കുകള്‍ കല്പിച്ച 2020 ന്റെ അവസാന നാളുകളാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ തന്നെ സമ്പദ്ഘടനയെ വൈറസുകള്‍ തകിടംമറിച്ചപ്പോള് ഇവിടെ കുട്ടനാട്ടില്‍ പക്ഷിപ്പനിയും പ്രളയവുമാണ് കര്‍ഷകരുടെ വൈറ്റത്തടിച്ചത്.
പക്ഷിപ്പനിയും പ്രളയവും വരുത്തിയ നഷ്ടങ്ങളില്‍ നിന്നു കരകയറാന്‍ ക്രിസ്മസ് തിരക്കില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍. താറാവ് കര്‍ഷരുടെ കൊയ്ത്തു തന്നെയാണ് ക്രിസ്മസ് കാലം. ക്രിസ്മസിനായി കുട്ടനാട്ടില്‍ താറാവു വിപണി വീണ്ടും സജീവമായി.
എന്നാല്‍ നാടന്‍ താറാവുകളുടെ കുറവ് കാര്യമായി ബാധിക്കുന്നുണ്ട്. കുട്ടനാടന്‍ ഇനങ്ങളായ ചാര, ചെമ്പല്ലി ഇനങ്ങളില്‍ പെട്ട താറാവുകള്‍ക്കാണ് പ്രിയം. കേരളത്തിനു പുറത്തു നിന്നും താറാവ് എത്തുന്നുണ്ടെങ്കിലും വില്പന കുറവാണ്. പുഞ്ചക്കൊയ്ത്ത് കഴിയുന്ന സമയങ്ങളിലാണ് കൂടുതല്‍ താറാവുകളെ കുട്ടനാട്ടില്‍ വിരിയിച്ച് എടുക്കുന്നതും മുട്ടത്താറാവുകളെയും ഇറച്ചിത്താറാവുകളേയും വേര്‍തിരിക്കുന്നതും. ഇറച്ചിക്കായി മാറ്റിയവയാണു ക്രിസ്മസ് കാലത്തു വിപണിയില്‍ എത്തുന്നത്.
എന്നാല്‍ രണ്ടാം കൃഷി കഴിയുന്ന അവസരത്തില്‍ ഇത്തരത്തില്‍ മുട്ട വിരിയിച്ചെടുക്കുന്നത് കുറവാണ്. രണ്ടാം കൃഷി കഴിഞ്ഞ ഉടന്‍ തന്നെ പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങള്‍ ആകുന്നതാണ് കാരണം. തമിഴ്നാട്ടില്‍ നിന്ന് എത്തിക്കുന്നത് കുഴത്തല, ആറാണി ഇനങ്ങളെയാണ്. ഇവയ്ക്ക് കുട്ടനാടന്‍ താറാവുകളെക്കാള്‍ വലുപ്പം കൂടുതലാണ്.
കഴിഞ്ഞ സീസണില്‍ 10 ലക്ഷത്തോളം താറാവുകളെയാണ് കുട്ടനാട്ടില്‍ വിറ്റഴിച്ചത് എന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാന്നാര്‍ പടിഞ്ഞാറ് മേഖലകള്‍ കേന്ദ്രീകരിച്ചാണ് വില്പന ശാലകളും താറാവിന് കര്‍ഷകര്‍ നേരിട്ടു നടത്തുന്ന വിപണനകേന്ദ്രങ്ങളും.
കൊവിഡ് കാരണം മുന്‍വര്‍ഷങ്ങളിലെ അത്രയും താറാവുകള്‍ വിപണിയില്‍ ഇല്ല. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇറച്ചിത്താറാവുകള്‍ എത്താത്തതാണ് കാരണം. എണ്ണം കുറവായതിനാല്‍ നിലവിലെ വിലയെക്കാള്‍ ക്രിസ്മസ് അടുക്കുമ്പോള്‍ വില കൂടുമെന്നാണു കര്‍ഷകരും വ്യാപാരികളും കരുതുന്നത്. നിലവില്‍ കുട്ടനാട്ടില്‍ ഒരു താറാവിനെ പൊളിച്ചു ക്ലീന്‍ ചെയ്തു നല്കുന്നതിനു 330 രൂപയാണ് ഈടാക്കുന്നത്. ക്രിസ്മസ് സീണണ്‍ ആരംഭിക്കുന്നതോടെ ചിലയിടങ്ങളില്‍ ഇത് 20 രൂപവരെ വര്‍ധിക്കാനും സാധ്യതയുണ്ട്.
അതേസമയം, വെള്ളപ്പൊക്കവും പ്രതികൂല കാലാവസ്ഥയും മൂലം ക്രിസ്മസ് വിപണിയിലേക്ക് ആവശ്യമായ താറാവുകളുടെ അഞ്ചിലൊന്നുപോലും കുട്ടനാട്ടിലെ താറാവു കര്‍ഷകര്‍ക്ക് ഇത്തവണ ഉല്പാദിപ്പിക്കാന് സാധിച്ചിട്ടില്ല. ഇത്തവണ കുട്ടനാട്ടില്‍ എഴുപതിനായിരത്തോളം താറാവുകളെയാണു ഇപ്പോള്‍ പല സ്ഥലങ്ങളിലായി വളര്‍ത്തുന്നത്. ഉല്പാദന ചെലവിന് അടിസ്ഥാനത്തിലുള്ള വില ലഭിക്കാത്തതും തീറ്റച്ചെലവ് വര്‍ധിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി താറാവു കര്‍ഷകര്‍ പറയുന്നു.