ചെങ്ങന്നൂര്‍: കഴുത്തില്‍ കുരുക്കിട്ട് നായയെ കാറിനു പിന്നില്‍ കെട്ടി വലിച്ചിഴച്ച സംഭവത്തിന്റെ വേദനയിലാണ് കേരളം. എന്നാല്‍ ചെങ്ങന്നൂരില്‍ സ്ഥിതി മറ്റൊന്നാണ്. ഇവിടെ ഒരു നായയുടെ പരാക്രമത്തിന്റെ ഭീതിയിലായിരുന്നു നാട്ടുകാര്‍. ഓടി നടന്ന് ആറു പേരെ കടിച്ചു പരുക്കേല്‍പ്പിച്ചു നഗരത്തെ വിറപ്പിച്ച നായ ഒടുവില്‍ ചത്തു.
വെള്ളിയാഴ്ച രാത്രി കാല്‍നടയാത്രക്കാരെ കടിച്ചു പരുക്കേല്പിക്കുകയും പിന്നീട് പിടിയിലാവുകയും ചെയ്ത നായ നിരീക്ഷണത്തിലിരിക്കെയാണു ചത്തത്. ശബരിമല തീര്‍ഥാടകനെയും കെഎസ്ആര്‍ടിസി ജീവനക്കാരനെയും ഉള്‍പ്പെടെ 6 പേരെയാണു നായ കടിച്ചത്. 3 പേര്‍ക്കു പേവിഷ പ്രതിരോധകുത്തിവയ്പിനു പുറമെ ഇമ്യൂണോഗ്ലോബുലിന്‍ വാക്സിന് കൂടി വേണ്ടതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യുകയും ചെയ്തിരുന്നു.
നഗരവാസികളെ ഭീതിയിലാഴ്ത്തിയ നായയെ ആലപ്പുഴയില്‍ നിന്നെത്തിയ സംഘം പിടികൂടിയിരുന്നു. വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെ ഈയിടെ തെരുവില്‍ ഉപേക്ഷിച്ചതാണെന്നും ഭക്ഷണം കിട്ടാതായതോടെ അക്രമാസക്തനായതാണെന്നും കരുതുന്നതായി മൃഗസ്നേഹികള്‍ പറയുന്നു.
അതേസമയം, കോവിഡ് കാലത്ത് ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തുനായ്ക്കളുടെ എണ്ണം കൂടുന്നതായാണു വിവരം. നഗരത്തിലെ തെരുവുനായകളെ എബിസി പദ്ധതിയില്‍ വന്ധ്യംകരിച്ചതാണെന്നും തിരിച്ചറിയാന്‍ ചെവി ചെറുതായി മുറിച്ച അടയാളം ഇട്ടവയാണെന്നുമാണ് നഗരസഭ അധികൃതര്‍ പറയുന്നത്. പുതുതായി നഗരത്തിലും സമീപ പ്രദേശങ്ങളിലും മികച്ച ഇനം നായകളെ വരെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
രോഗം പകരുമെന്ന ഭീതി കൊണ്ടാകാം ഇവയെ ഉപേക്ഷിക്കാന്‍ തുനിയുന്നതെന്നും കരുതുന്നു. സ്ഥിരം താവളങ്ങളില്‍ കഴിയുന്ന തെരുവുനായ്ക്കള്‍ പൊതുവെ അക്രമാസക്തരല്ലെന്നു വെറ്ററിനറി സര്ജന്മാരും പറയുന്നു. വീടുകളില്‍ നിന്ന് ഉപേക്ഷിക്കപ്പെടുന്നവയെ നഗരത്തിലെ തെരുവുനായ്ക്കള്‍ കൂട്ടത്തില്‍ കൂട്ടാറില്ല. അലഞ്ഞു തിരിഞ്ഞു ഭക്ഷണം തേടുന്നതിനിടെ ഇവ അക്രമാസക്തരാകുന്നതായും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
വന്ധ്യംകരണത്തിനു വിധേയരാക്കുന്ന നായ്ക്കളെ ശസ്ത്രക്രിയയ്ക്കു ശേഷം അതത് സ്ഥലങ്ങളില്‍ തന്നെ തിരികെ വിടണമെന്നാണു നിയമം. എന്നാല്‍ ഇതു മറികടന്ന് ഇതര ജില്ലകളില്‍ വന്ധ്യംകരണത്തിനു വിധേയരാകുന്ന നായ്ക്കളെ ചെങ്ങന്നൂരില്‍ ഉപേക്ഷിക്കുന്നതായും സംശയിക്കുന്നു.