കോവിഡ് കാരണം ശരീരഭാരം കുറഞ്ഞ് മരണത്തിന്റെ വക്കോളമെത്തി ജീവിതത്തിലേക്ക് കരകയറുകയാണ് തൃശ്ശൂര്‍ സ്വദേശിനിയായ ആഷ്ലിന്. ചേറൂര് തേറാട്ടില്‍ പരേതനായ ബേബിയുടെയും ഷീലയുടെയും മകള്‍ ആഷ്ലയാണ് മരണത്തോട് മല്ലടിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയത്.
കോവിഡ് കവര്‍ന്നെടുത്തത് ആഷ്ലയുടെ 25 കിലോ ശരീരഭാരമാണ്. അതും ഒരു മാസം കൊണ്ട്. ‘അമ്മേ, ശ്വാസം കിട്ടാതെ ഞാന്‍ മരിക്കും’ എന്നു മകള്‍ നിലവിളിക്കുന്നത് കേട്ട് അമ്മ ഷീല തകര്‍ന്നുപോയിരുന്നു. എന്നാല്‍ മകളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ ആ അമ്മ അവളെയും ചേര്‍ത്തുപിടിച്ച് പല ആശുപത്രിയിലേക്കും ഓടി.
കോവിഡിനെത്തുടര്‍ന്നുണ്ടായ ന്യൂമോണിയ വഷളായതാണു മരണത്തിന്റെ വക്കോളമെത്താന്‍ കാരണം. പനിയും വിറയലും ശ്വാസതടസ്സവും നിര്‍ത്താത്ത ഛര്‍ദിയും ആയിരുന്നു തുടക്കം. ഒരു മാസത്തോളം ആശുപത്രികളില്‍ കിടത്തിയിട്ടും രോഗകാരണം കണ്ടെത്താനായില്ല.
ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നെഞ്ചിലാകെ നീര്‍ക്കെട്ടു കണ്ടെത്തിയതോടെ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ന്യുമോണിയ മൂര്‍ച്ഛിച്ച് അവസ്ഥ മോശമാണെന്ന് സ്ഥിരീകരിച്ചു.ശ്വാസകോശത്തില്‍ പഴുപ്പും വെള്ളവും നിറഞ്ഞു. ഒരു മാസത്തിലധികം ട്യൂബിട്ടു കുത്തിയെടുത്തു നീക്കി.
ഇതിനിടെ കുടല് ചുരുങ്ങി, ശരീരം ശോഷിച്ച് എല്ലും തോലുമായി. നെഞ്ചിന്റെ വശം കീറി ശസ്ത്രക്രിയ വേണ്ടി വന്നു. സംസാരശേഷിയും – ചലനശേഷിയുമില്ലാതെ ഒരേ കിടപ്പ്. 45 കിലോ തൂക്കമുണ്ടായിരുന്ന ആഷ്ലിന് വെറും 20 കിലോയായി ചുരുങ്ങി.
മാസങ്ങളോളം ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ഹോട്ടല്‍ തൊഴിലാളിയായ ഷീലയ്ക്ക് ജോലിക്കും പോകാന്‍ കഴിയാതെയായതോടെ വാടക വീട് നഷ്ടപ്പെട്ടു. മകള്‍ പഠിക്കുന്ന വിമല കോളജിലെ അധികൃതരുടെ സഹായത്താല്‍ വിയ്യൂരില്‍ തല്ക്കാലം കിട്ടിയ വാടകവീട്ടിലാണിപ്പോള്‍ താമസം. ആഷ്ലിന് പതിയെ നടക്കാന്‍ തുടങ്ങിയതു അമ്മയ്ക്ക് വലിയ പ്രതീക്ഷയാണ്. നിശ്ചിതകാലം കൊണ്ടു ശരീരഭാരം തിരികെ പിടിക്കണമെന്ന തീരുമാനത്തിലാണ് ആഷ്ലിന്.