ഓയൂര്‍: കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് മൂന്നുമാസം. നല്ലൂര് റോഡുവിള മാങ്കോണം തണ്ണിപ്പാറ ദിവ്യാഭവനില്‍ ബദറുദ്ദീന്റെ മകന് തൗഹാദി (19) നെയാണു കാണാതായത്. കഴിഞ്ഞ നവംബര്‍ 12 മുതലാണ് തൗഹാദിയെ കാണാതായത്.
രാവിലെ 7.30 നു വീട്ടില്‍നിന്നു കോളജിലേക്കു പോയതാണ്. കൂട്ടുകാരന് മൊബൈലില്‍ വിളിച്ചുചോദിച്ചപ്പോള്‍ കോളജിലേക്കു വരികയാണെന്നു പറഞ്ഞെങ്കിലും പിന്നീടു ഫോണ്‍ സ്വിച്ച് ഓഫായി. ഇതുവരെ ആ ഫോണോ സിംകാര്‍ഡോ ഉപയോഗിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
also read: അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ഇടുക്കിയിൽ 64കാരൻ അറസ്റ്റിൽ
ഇത് അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ അധ്യയന വര്‍ഷം നാല് ദിവസം മാത്രമാണു കോളജില്‍ ക്ലാസ് ഉണ്ടായിരുന്നത്. അതു കാരണം കോളജില്‍ ആരുമായും അധികം അടുപ്പം ഉണ്ടായിരുന്നില്ല. 180 സെന്റിമീറ്റര്‍ ഉയരമുള്ള ഇയാള്‍ക്ക് ഇരുനിറവും മെലിഞ്ഞ ശരീരപ്രകൃതവുമാണ്. ചാര നിറമുള്ള പാന്റ്സും നീലയും വെള്ളയും കലര്‍ന്ന ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്.
പുനലൂര്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങിയ തൗഹാദ് റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്കു നടന്നു പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്നു ലഭിച്ചത് ഒഴിച്ചാല്‍ പിന്നീട് ഒരു വിവരവുമില്ല. വീട്ടുകാര്‍ പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയും കൊട്ടാരക്കര ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി വരികയുമാണ്.