പടിഞ്ഞാറത്തറ: ജീവിതം കരുതിവെച്ച വിധിയെ പൊരുതി തോൽപ്പിച്ച് ജോലിയെന്ന സ്വപ്നത്തിലേക്ക് പറന്നടുക്കുകയാണ് മനക്കരുത്തിന്റെ ആൾരൂപമായ പച്ചൂരാൻ സുമയ്യ എന്ന യുവതി. 9-ാം വയസ്സിൽ ശരീരം തളർന്ന് കിടപ്പിലായിട്ടും പ്രതിസന്ധികളെ അതിജീവിച്ച് ജീവിത യാത്ര തുടരുന്ന സുമയ്യയ്ക്ക് മുന്നിൽ സങ്കടങ്ങൾ വഴിമാറി നിൽക്കുകയാണ്. പച്ചൂരാൻ വീട്ടിലെ അബൂബക്കർ-കദീജ ദമ്പതികളുടെ 4 പെൺ മക്കളിൽ ഒരാളാണ് സുമയ്യ.
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണു സുമയ്യയുടെ ജീവിതത്തിലേക്ക് റുമാറ്റിക് ഫീവർ എന്ന രോഗം കടന്നുവരുന്നത്. ശക്തിയായ ശരീര വേദനയായിരുന്നു തുടക്കം. മുടി പതിച്ചാൽ പോലും ശരീരം നുറുങ്ങുന്ന വേദനയായിരുന്നു അന്ന്. പിന്നീട് കട്ടിലിൽ നിന്ന് അനങ്ങാൻ വയ്യാത്ത അവസ്ഥയായി. സാമ്പത്തികം ഇല്ലാത്തത് രോഗ മോചനത്തിനു വിലങ്ങുതടിയായി.
എങ്കിലും തുടർച്ചയായ 16 വർഷത്തെ ചികിത്സയ്ക്കു ശേഷം സുമയ്യ എഴുന്നേറ്റ് നടക്കുന്ന അവസ്ഥയിലേക്കു മാറി. അതോടെ നാലിൽ നിർത്തിയ പഠനം തുടരണമെന്ന ആഗ്രഹമായിരുന്നു. ശരീരവും മനസ്സും അനുവദിച്ചില്ലെങ്കിലും കഠിന പരിശ്രമത്തിലൂടെ സ്കൂളിലെ പഠനം തുടർന്നു. അതോടൊപ്പം തയ്യൽ ജോലിയും കമ്പ്യൂട്ടർ അക്കൗണ്ടിങ്ങും പഠിച്ചു.
പിന്നീട് മുന്നോട്ടുള്ള പ്രയാണത്തിൽ ഏഴാം തരവും പത്താം തരവും തുല്യതാ പരീക്ഷകൾ എഴുതി മികച്ച നിലയിൽ വിജയിച്ചു. തുടർന്ന് പ്ലസ് ടുവും നല്ല രീതിയിൽ പൂർത്തിയാക്കി. ഇനി ഒരു ജോലിയാണ് സുമയ്യയുടെ അടുത്ത ലക്ഷ്യം. അതിനുള്ള പരിശ്രമത്തിന്റെ ഭാഗമായി കൽപറ്റ ഗവ. കോളജിൽ ബിരുദ പഠനത്തിന് ചേർന്നിരിക്കുകയാണ് ഇവർ. ഇതിനിടെ ബ്ലോക്ക് പഞ്ചായത്ത് നൽകിയ സ്കൂട്ടർ കോളജ് യാത്രയ്ക്ക് ഏറെ സഹായകമായി. ഇപ്പോൾ പടിഞ്ഞാറത്തറ പന്തിപ്പൊയിലിൽ നിന്ന് കൽപറ്റയിലെ കോളജിലേക്ക് ഇതിലാണ് യാത്ര. ഡ്രൈവിങ് ലൈസൻസും നേടിയിട്ടുണ്ട്.
ഏതു ഫാഷനിലും തയ്യൽ ജോലികൾ ചെയ്യുന്ന സുമയ്യക്ക് ചെറിയ വരുമാനം അതിൽ നിന്നു ലഭിക്കുന്നുണ്ട്. ശാരീരിക അസ്വസ്ഥകൾ അലട്ടുന്നതു കാരണം പഴയ രീതിയിലുള്ള തയ്യൽ യന്ത്രത്തിലെ ജോലി ഏറെ ആയാസകരമാണ്. പുതിയത് വാങ്ങിയാൽ മികച്ച രീതിയിൽ ജോലി ചെയ്യാമെന്നതാണ് ആഗ്രഹം. തന്റെ പഠനത്തിനും ചികിത്സയ്ക്കും മാതാപിതാക്കൾ അനുഭവിച്ച സാമ്പത്തിക പ്രയാസവും ദുരിതവും മറികടക്കാൻ ജോലിയെന്ന സ്വപ്ന സാക്ഷാത്കാരത്തിനായുള്ള കടുത്ത പരിശ്രമത്തിലാണ് ഇപ്പോൾ സുമയ്യ.