കോഴിക്കോട്: ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർത്ഥി കുത്തേറ്റു മരിച്ച സംഭവം ആസൂത്രിതമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്. പോലീസ് ഇതിൽ ശക്തമായ അന്വേഷണം നടത്തണമെന്ന് പറഞ്ഞ അദ്ദേഹം പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പു മുടക്ക് സമരം നടത്തി പ്രതിഷേധിക്കുമെന്നും അറിയിച്ചു.
അതിഭീകരമാംവിധമുള്ള അക്രമമാണ് കേരളത്തിലെ ഓരോ ക്യാമ്പസുകളിലും വിവിധ ഘട്ടങ്ങളിലായി കെഎസ്യുവിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാവിധ സഹായവും ചെയ്തുകൊടുക്കുന്ന തരത്തിൽ യൂത്ത് കോൺഗ്രസ് പുറത്തുനിന്ന് സംഘടിതമായി മാരകായുധങ്ങളുമായി ക്യാമ്പസിനകത്ത് അതിക്രമിച്ച് കയറുകയും വിദ്യാർഥികളെ മർദ്ദിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു.
കെഎസ്യു ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെപ്പോലെ കേരളത്തിലെ ക്യാമ്പസുകളിൽ പെരുമാറിക്കൊണ്ടിരിക്കുന്നു. കെഎസ്യുവിന്റെ അക്രമരാഷ്ട്രീയത്തിനെതിരേ അതിശക്തമായ നിലയിൽ എസ്എഫ്ഐ പ്രതിഷേധം ഉയർത്തും. വിദ്യാർത്ഥികളെയും ജനങ്ങളേയും അണിനിരത്തി ക്യാമ്പസിനകത്തും പുറത്തും ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകും. അതിന്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പുമുടക്ക് സമരം നടത്തി പ്രതിഷേധിക്കാൻ തീരുമാനിച്ചുവെന്നും സച്ചിൻദേവ് അറിയിച്ചു.