പൈനാവ്: ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജിൽ ഉണ്ടായ സംഘടർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി. കണ്ണൂർ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവർത്തകനു കൂടി കുത്തേറ്റിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതയിൽ രാജേന്ദ്രന്റെ മകനാണ് ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ധീരജ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. വിദ്യാർഥി സംഘർഷത്തിലേക്ക് നയിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം കത്തിക്കുത്തിൽ കലാശിച്ചുവെന്നാണ് വിവരം.
കോളേജ് തെരഞ്ഞെടുപ്പിനിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായതോടെ ആയിരുന്നു ആക്രമണം. കുത്തേറ്റ രണ്ടു വിദ്യാർത്ഥികളേയും ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല.
യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. യൂത്ത് കോൺഗ്രസ്, കെഎസ്യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. ഇതിനിടെയാണ് രണ്ടുപേർക്ക് കുത്തേറ്റത്. മറ്റൊരു വിദ്യാർത്ഥിക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഈ വിദ്യാർത്ഥിയും ചികിത്സ തേടിയിട്ടുണ്ട്.