തൃശൂര്‍: വിധിയോട് തോറ്റുകൊടുക്കാതെ ഭക്ഷണം വേവിച്ച് ജീവിതത്തോട് പോരാടുകയാണ് വരാക്കര പുല്ലൂക്കാരന് വീട്ടില്‍ പിജി മനോജ്. അപകടത്തില്‍പ്പെട്ട് അരയ്ക്കു താഴെ ചലനം നിലച്ചാലും ജീവിതം ചക്രക്കസേരയില്‍ ഇരുത്തി കളയാന്‍ തയ്യാറല്ല ഈ മുപ്പത്തിയേഴുകാരന്.
അതിജീവനത്തിനായി ബിരിയാണിയും നെയ്ച്ചോറും വേവിച്ച് വിളമ്പുകയാണ് മനോജ്. ബിരിയാണിയും നെയ്ച്ചോറും മാത്രമല്ല പുലാവും കോഴി, മീന്‍, പോര്‍ക്ക്, പോത്ത് കറികള്‍ സഹിതമുള്ള ഊണും ചൈനീസ് വിഭവങ്ങളുമെല്ലാം മനോജിന്റെ കൈപ്പുണ്യത്തില്‍ തീന്‍മേശയിലെത്തും. 20-30 ആളുകള്‍ക്കുള്ള ഓര്‍ഡര്‍ സ്വീകരിച്ച് ചെറിയ തോതിലാണ് മനോജ് പാചകത്തൊഴില്‍ ചെയ്യുന്നത്.
പന്തല്‍ പണിയും ഉപകരാര്‍ ഏറ്റെടുത്തുള്ള കേറ്ററിങ് ജോലികളും നല്ല രീതിയില്‍ പുരോഗമിക്കുന്നതിനിടെ 2014 ജൂണ്‍ 14ന് മണ്ണംപേട്ട വൈദ്യശാലയ്ക്കു സമീപം മനോജ് സഞ്ചരിച്ച ബൈക്ക് കാറില്‍ ഇടിച്ചായിരുന്നു അപകടം. പല ചികിത്സകള്‍ നടത്തി. സഹായധനങ്ങള്‍ ചേര്‍ത്തും കടമെടുത്തും 15 ലക്ഷം രൂപ ചെലവഴിച്ചിട്ടു എന്നിട്ടും ചലനശേഷി തിരികെ കിട്ടിയില്ല.
അപകടത്തിനിടയാക്കിയ കാര്‍ നിര്‍ത്താതെ പോയതോടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിച്ചില്ല. അച്ഛന് ഗോപാലന് മരിച്ചതോടെ ദ്രവിച്ചു തുടങ്ങിയ വീട്ടില്‍ കടത്തിനും കഷ്ടപ്പാടിനും നടുവില്‍ അമ്മ മീനുവും മനോജും ഒതുങ്ങിക്കൂടി. സമീപവാസികളുടെയും സുഹൃത്തുക്കളുടെയും കരുതലിലായിരുന്നു ജീവിതം.
ഒല്ലൂര്‍ പാലിയേറ്റിവ് കെയറിലെ നഴ്സ് ജിന്‍ഷ ശിവന് ആണ് പാചകത്തൊഴില്‍ ഉപജീവനമാക്കാനുള്ള പ്രചോദനമേകിയത്. 2019 നവംബര്‍ 24ന് ചക്രക്കസേരയില്‍ ഇരുന്ന് പാചകം ആരംഭിച്ചു. പിന്നാലെ തിരിച്ചടിയായി കൊവിഡ് വന്നു. ഉപജീവനം പാടേ നിലച്ചു. വികലാംഗ പെന്ഷന് മാത്രമായിരുന്നു ഏക ആശ്രയം.
എന്നാല്‍ ഇപ്പോള്‍ കാലം തെളിഞ്ഞതോടെ പാചകം ഉഷാറാക്കുകയാണ് മനോജും അമ്മയും. സഹായികളായി സുഹൃത്തുക്കളായ ശ്രീരാജ്, ജാക്ലിന്, ശരത്ത് എന്നിവരുമുണ്ട്. വീടിനോടു ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ചായ്ച്ചുകെട്ടിയ ഷെഡ് ആണ് അടുക്കള.