മലയിൻകീഴ്: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം മാല പൊട്ടിച്ചെടുത്തു. വിളപ്പിൽശാല ചെറുകോട് ചെക്കിട്ടപ്പാറയിൽ തട്ടുകട നടത്തുന്ന കുടപ്പനവിള വീട്ടിൽ വിജയമ്മയുടെ (62) രണ്ടേകാൽ പവന്റെ മാലയാണു കള്ളൻമാർ പൊട്ടിച്ചെടുത്തത്.
ഇന്നലെ പുലർച്ചെ 4.30നായിരുന്നു സംഭവം. വിജയമ്മ വീടിനു സമീപത്തുള്ള കട തുറക്കാനായി നടന്നു പോകുന്നതിനിടെ പിന്നിലൂടെ വന്നയാൾ ആദ്യം വിജയമ്മയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം മാല പൊട്ടിച്ചെടുത്തു കടന്നതായി പറയുന്നു. ഇവരുടെ നിലവിളി കേട്ടു സമീപവാസികൾ എത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
ഏറെ ആഗ്രഹിച്ചു വാങ്ങിയ സ്വർണ മാല നഷ്ടമായതിന്റെ ഞെട്ടലിലും വിഷമത്തിലുമാണ് വിജയമ്മ. ഒന്നര വർഷം മുൻപ് സ്വകാര്യ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തും ചെറിയ സമ്പാദ്യവും ഉപയോഗിച്ചു വാങ്ങിയതാണ് രണ്ടേകാൽ പവന്റെ മാല. ആഴ്ചയിൽ 740 രൂപ തിരിച്ചടയ്ക്കണം.
തിരിച്ചടവ് തീരുന്നതിനു മുൻപു തന്നെ മാല കള്ളൻ കൊണ്ടുപോയി. ഭർത്താവ് വിശ്വംഭരനോടൊപ്പം ചെറിയ തട്ടുകട നടത്തിയും തൊഴിലുറപ്പ് ജോലിക്കു പോയും കിട്ടുന്നതാണ് കുടുംബത്തിന്റെ വരുമാനം. സംഭവത്തിൽ വിളപ്പിൽശാല പോലീസിൽ പരാതി നൽകിയിട്ടുണ്ട്.