തിരുവനന്തപുരം: കേരളത്തില്‍ ഗ്രാമീണ മേഖലകളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്നും കര്‍ശന നിയന്ത്രണം അവിടെയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഒന്നാമത്തെ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ കൊവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മേഖലയിലേക്കും വ്യാപിച്ചു. ഇതാണ് മരണ സംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്നും പഠനങ്ങള്‍ വിലയിരുത്തുന്നു.
ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സംവിധാനങ്ങളുടെ ദൗര്‍ലഭ്യം ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കി. പഞ്ചാബില്‍ 80 ശതമാനത്തോളം പേര് ലക്ഷണങ്ങള്‍ വളരെ കൂടിയ ഘട്ടത്തിലാണ് ചികിത്സ തേടി എത്തിയതെന്നും പഠനം വ്യക്തമാക്കുന്നു.
കേരളത്തിലും ഗ്രാമീണ മേഖലയില്‍ മുമ്പുള്ളതിനേക്കാള്‍ കേസുകള്‍ കൂടുന്ന പ്രവണത കാണുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് നഗര-ഗ്രാമ അന്തരം താരതമ്യേന കുറവാണ് എന്നതും ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും ആശ്വാസകരമാണ്.
എങ്കിലും നഗരത്തിലുള്ളത് പോലെ തന്നെ ശക്തമായ നിയന്ത്രണം ഗ്രാമപ്രദേശത്തും അനിവാര്യമാണ് എന്നതാണ് വസ്തുതകള്‍ കാണിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയന്ത്രണത്തില്‍ വിട്ടുവീഴ്ച്ചയില്ലാതെ ഗ്രാമപ്രദേശത്തും നടപ്പാക്കും. തദ്ദേശസ്ഥാപനങ്ങള്‍ അത് ഉറപ്പാക്കണം.
ഹോംക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് ഓക്സിജന്‍ നില ഇടയ്ക്കിടെ പരിശോധിക്കണം. എന്തെങ്കിലും പ്രശ്നങ്ങളോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ വാര്‍ഡ് മെമ്പര്‍മാരുമായോ ആരോഗ്യപ്രവര്‍ത്തകരേയോ ബന്ധപ്പെട്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണം. ആര്‍ക്കും ചികിത്സ കിട്ടാതെ പോകുന്ന സാഹചര്യം ഇല്ലാതിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്ത് രണ്ടു ദിവസത്തേക്കുള്ള വാക്സീന് കൂടി സ്റ്റോക്കുണ്ടെന്ന് പിണറായി വിജയന് പറഞ്ഞു. 2.40 ലക്ഷം ഡോസ് വാക്സീനാണ് സ്റ്റോക്കുള്ളത്. കൂടുതല്‍ വാക്സീന് എത്തുമെന്നാണ് പ്രതീക്ഷ. റിട്ടേണിങ് ഓഫിസര്‍മാരെയും കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. രോഗവ്യാപനം ഇനിയും കൂടിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെടിഡിസി ഹോട്ടലുകള്‍ ചികിത്സാ കേന്ദ്രങ്ങളാക്കും. വിക്ടേഴ്സ് ചാനല്‍ വഴി രോഗികള്‍ക്കു കണ്സള്ട്ടേഷന് നടത്താനും സൗകര്യമൊരുക്കും. കഴിയുന്നതും വീട്ടില്‍നിന്നു പുറത്തിറങ്ങരുത്. വീടുകളില്‍നിന്നാണ് രോഗവ്യാപനം കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.