നിലമ്പൂർ: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് നിലമ്പൂർ നോർത്ത് വനം ഡിഎഫ്ഒ മാർട്ടിൻ ലോവൽ.
വനാതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെ കൃഷിക്ക് നാശം വരുത്തുന്ന പന്നികളെ കൊല്ലുന്നവർക്കാണ് പാരിതോഷികം നൽകുന്നത്. തോക്കിന് ലൈസൻസുള്ളതും ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ എം പാനൽ ചെയ്തതുമായ വ്യക്തികൾക്കാണ് പന്നി ഒന്നിന് 1000 രൂപ നൽകുന്നത്.
പന്നിശല്യം നേരിടുന്ന കർഷകർ ബന്ധപ്പെട്ട വനം റേഞ്ച് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. കാട്ടുപന്നികളെ വെടിവെക്കാൻ താത്പര്യമുള്ള ലൈസൻസുള്ള തോക്കുള്ളവർ ഡിഎഫ്ഒക്ക് അപേക്ഷ സമർപ്പിച്ച് അനുമതി നേടണം.
പന്നിയെ വെടിവെച്ചാൽ ഉടൻ തോക്കുടമ അടുത്തുള്ള ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കണം. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മണ്ണെണ്ണ ഒഴിച്ച് ജഡം മറവ് ചെയ്യും. വനംവകുപ്പിനെ അറിയിക്കാതെ പന്നിമാംസം വിൽപ്പന നടത്തുകയോ ഭക്ഷിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.