കുമരകം: രാജപ്പന്റെ സല്‍പ്രവൃത്തി നാടറിഞ്ഞതോടെ ഇദ്ദേഹത്തെ തേടി സഹായങ്ങളുടെ പ്രവാഹമാണ് ഒഴുകിയെത്തുന്നത്. വേമ്പനാട്ടു കായലില്‍ നിന്നു പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കാന്‍ വലിയ വള്ളം വേണമെന്നായിരുന്നു മഞ്ചാടിക്കരി നടുവിലേത്ത് രാജപ്പന്റെ മോഹം. എന്നാല്‍ ഇപ്പോള്‍ രാജപ്പന് ഒന്നല്ല മൂന്നു വള്ളങ്ങളുടെ ഉടമയാണ്.
ആദ്യം വാടകയ്ക്കെടുത്ത വള്ളത്തിലായിരുന്നു കായലില്‍ പോയിരുന്നത്. മഞ്ചാടിക്കരി മേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി വന്ന സംഘടനയാണ് ആദ്യം വള്ളം വാങ്ങിക്കൊടുത്തത്. ഇതിനു ശേഷമാണ് രാജപ്പന്റെ സല്‍പ്രവൃത്തിയെക്കുറിച്ച് നാടറിയുന്നത്. അതോടെ കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് എന്ജിന് ഘടിപ്പിച്ച വള്ളം നല്കി.
പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജപ്പനെ അഭിനന്ദിച്ചതോടെ വീണ്ടും സഹായം എത്തിത്തുടങ്ങി. ബിജെപി സംസ്ഥാന സമിതിയംഗം പിആര്‍ ശിവശങ്കര്‍ മുഖേന പ്രവാസി വ്യവസായി ശ്രീകുമാര്‍ എന്ജിന് ഘടിപ്പിച്ച വള്ളം സമ്മാനിച്ചു. ഇതോടെ മൂന്നു വള്ളം സ്വന്തമായി.
തൊട്ടുപിന്നാലെ വ്യവസായി ബോബി ചെമ്മണൂര്‍ വള്ളം വാങ്ങാന്‍ സഹായ വാഗ്ദാനവുമായി എത്തി. വള്ളങ്ങള്‍ മൂന്നെണ്ണം ഉണ്ടെന്ന് അറിഞ്ഞതോടെ ബോബി വീടിനുള്ള ധനസഹായം നല്കി. മൂന്നു വള്ളവും സഹോദരി വിലാസിനിയുടെ വീടിനു മുന്നിലെ കടവിലുണ്ട്. എന്ജിന് വള്ളം ഉപയോഗിക്കാന്‍ രാജപ്പന് പഠിക്കുന്നതേയുള്ളൂ. അതു വരെ പഴയ വള്ളം തന്നെ ഉപയോഗിക്കാനാണു തീരുമാനം.
കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കായലിന്റെ കാവലാളായ രാജപ്പന് പോളിയോ ബാധിച്ച് ജന്മനാ തളര്‍ന്ന കാലുകളുമായാണ് ജീവിതത്തോട് പൊരുതുന്നത്. ഓര്‍മ്മ വെക്കുന്ന കാലത്തിനു മുമ്പേ രാജപ്പന് മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. പ്രഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത രാജപ്പന് പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയുള്ള ബോധ്യം ഉള്‍ക്കൊണ്ടു കൊണ്ടാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചത്. 15 വര്‍ഷമായി രാജപ്പന് ഈ തൊഴില്‍ ചെയ്താണ് ജീവിക്കുന്നത്.