ഏറ്റുമാനൂർ: ചിക്കൻ ഫ്രൈ കിട്ടാത്തതിന്റെ ദേഷ്യത്തിൽ ഹോട്ടൽ അടിച്ചു തകർത്തു ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. വടിവാൾ വീശി ഹോട്ടലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷം ഉടമയെയും ജീവനക്കാരനെയും ആക്രമിച്ചു പണം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന മാന്നാനം ചൂരക്കുളം ക്രിസ്റ്റിയെ (ജംപർ ക്രിസ്റ്റി- 26) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മഹേഷിനു വേണ്ടി അന്വേഷണം ഊർജിതമാക്കി. ഇന്നലെ വൈകിട്ട് 4.30നു നാൽപാത്തിമല ഭാഗത്തെ റബർ തോട്ടത്തിൽ ക്രിസ്റ്റിയും സുഹൃത്തുക്കളും മദ്യപിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സിആർ രാജേഷ് കുമാർ, മനു വി നായർ, ഗാന്ധിനഗർ എസ്ഐ കെകെ പ്രശോഭ് എന്നിവരാണ് ക്രിസ്റ്റിയെ പിടികൂടിയത്.
ക്രിസ്റ്റിയും ഒപ്പമുണ്ടായിരുന്നവരും കടന്നുകളയാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. ഞായറാഴ്ച രാത്രി 12ന് എംസി റോഡിൽ ഏറ്റുമാനൂർ സെൻട്രൽ ജംക്ഷനു സമീപം താരാ ഹോട്ടലിലായിരുന്നു അക്രമം.
ചിക്കൻ ഫ്രൈ ചോദിച്ചു ഹോട്ടലിൽ എത്തിയ ക്രിസ്റ്റിയോട് ഭക്ഷണം തീർന്നെന്നും ഹോട്ടൽ അടയ്ക്കാൻ പോകുകയാണെന്നും ഉടമ രാജു ജോസഫ് പറഞ്ഞതോടെയാണ് ഇയാൾ അക്രമാസക്തനായത്. പട്ടിത്താനത്ത് എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും ഏറ്റുമാനൂർ പോലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിലും പ്രതിയാണ് ക്രിസ്റ്റി.