കാഞ്ഞിരപ്പള്ളി: ഭക്ഷണം ലഭിക്കാതെ റോഡരികിൽ അവശനിലയിൽ കണ്ട നായയെ ഉപേക്ഷിച്ച് പോകാനായില്ല. ആദ്യം പ്രഥമ ശുശ്രൂഷ നൽകി, പിന്നീട് നായയെ സുരക്ഷിതമായ കൈകളിലെത്തിച്ച് രണ്ട് യുവാക്കൾ. തമ്പലക്കാട് റോഡിൽ പിആൻഡ് ടി ക്വാർട്ടേഴ്സിനു സമീപം രാവിലെ 9 മണിയോടെയാണ് സംഭവം.
വഴിയരികിൽ അവശനിലയിൽ നായയെ കണ്ട സിറിയക്, മോനിച്ചൻ എന്നീ യുവാക്കൾക്ക് അത് കണ്ടില്ലെന്ന് നടിച്ച് പോവാനായില്ല. അവർ ഉടൻതന്നെ തൊട്ടടുത്തുള്ള വെറ്ററിനറി പോളിക്ലിനിക്കിൽ വിവരം അറിയിച്ചു. തുടർന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ. ഡെന്നിസ് തോമസ്, വെറ്ററിനറി സർജൻ ഡോക്ടർ എസ് രാഹുൽ എന്നിവർ സ്ഥലത്തെത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്കു മാറ്റി.
ഭക്ഷണം ലഭിക്കാതെ അവശനിലയിലായ നാടൻ ഇനത്തിൽപ്പെട്ട നായയെ ആരോ ഉപക്ഷിച്ചതാകാനാണു സാധ്യതയെന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെ സമീപത്തു താമസിക്കുന്ന സ്കൂൾ അധ്യാപകൻ മനോജ്, സന്നദ്ധപ്രവർത്തകൻ ഇക്ബാൽ കോട്ടവാതുക്കൽ എന്നിവരും വിവരം അറിഞ്ഞു സഹായത്തിനെത്തി.
ഡോക്ടർമാരുടെ നേതൃത്വത്തിൽ ഡ്രിപ്പ് ഇടുകയും ആവശ്യമായ മറ്റ് മരുന്നുകൾ നൽകുകയും ചെയ്തതോടെ നായ പ്രതികരിച്ചു തുടങ്ങി. തുടർന്ന് മൃഗസ്നേഹിയായ പഴയിടം പുത്തൻപുരയ്ക്കൽ അനീഷ്കുമാർ സ്ഥലത്തെത്തി നായയെ ഏറ്റെടുത്തു. ഉച്ചയോടെ പഴയിടത്തുള്ള അനീഷ്കുമാറിന്റെ വീട്ടിലെത്തിച്ച ശേഷമാണ് യുവാക്കൾ മടങ്ങിയത്.