ചടയമംഗലം: സംസ്ഥാന സർക്കാരിന്റെ ‘തൊഴിലാളി ശ്രേഷ്ഠ’ പുരസ്കാരത്തിന്റെ നിറവിലാണ് ചടയമംഗലത്ത് സരസ്വതി അമ്മ. ഇടയ്ക്കോട് അനിൽ കാഷ്യു ഫാക്ടറിയിൽ സരസ്വതി അമ്മയെത്തേടി പുരസ്കാര വാർത്തയെത്തിയത് മുതൽ ഇവിടെ നിറഞ്ഞ സന്തോഷമാണ്.
20 വർഷമായി ഇവിടത്തെ തൊഴിലാളിയാണ് സരസ്വതി അമ്മ. കുളത്തൂപ്പുഴയിൽ നിന്ന് ചടയമംഗലത്തേക്ക് വിവാഹം കഴിച്ചെത്തുമ്പോൾ ഭർത്താവ് തുളസീധരൻ നായരുടെ അമ്മ ഇതേ ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു. അമ്മയ്ക്കൊപ്പം വന്നാണ് സരസ്വതി അമ്മയും തൊഴിൽ പഠിച്ചത്. പിന്നെ ഇതുതന്നെയായി ജീവിതം. 20 വർഷത്തെ തൊഴിലിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണിതെന്ന് സരസ്വതി പറയുന്നു.
തനിക്ക് മാത്രമല്ല, തന്റെ ഒപ്പം ജോലി ചെയ്യുന്നവർക്കെല്ലാം കിട്ടിയ നേട്ടമായാണ് പുരസ്കാരത്തെ കാണുന്നത്. ജോലി മുടങ്ങിയ പ്രതിസന്ധികളുടെ കൊവിഡ് കാലം കഴിഞ്ഞ് കിട്ടിയ അവാർഡിൽ വലിയ സന്തോഷത്തിലാണ് കുടുംബവും. ഭർത്താവ് ടാപ്പിങ് തൊഴിലാളിയാണ്. മകൻ സനത്ത് കുമാർ.
അതേസമയം, വിവിധ വിഭാഗങ്ങളായി 3 തൊഴിലാളികളാണ് ജില്ലയിൽ പുരസ്കാരത്തിന് അർഹരായത്. ചുമട്ടുതൊഴിലാളി വിഭാഗത്തിൽ വൈ.നാസറുദ്ദീൻ കുട്ടി, കശുവണ്ടിത്തൊഴിലാളി വിഭാഗത്തിൽ പി സരസ്വതി അമ്മ, ഗാർഹിക ജോലി വിഭാഗത്തിൽ സി ഷൈനി റെയ്ച്ചൽ എന്നിവർക്കാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ലഭിക്കുന്നത്.
ഇന്ന് അയ്യങ്കാളി ഹാളിൽ മന്ത്രി ടിപി രാമകൃഷ്ണൻ പുരസ്കാരം നൽകും. സംസ്ഥാനത്തൊട്ടാകെ 6830 അപേക്ഷകളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.