ആലുവ: മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കളത്തിൽ ഇറങ്ങിയതോടെ പോരാട്ടച്ചൂടിലേക്ക് ആലുവ. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് എടത്തല, ശ്രീമൂലനഗരം പഞ്ചായത്തുകളിൽ പര്യടനം നടത്തി. കോളനികളും കവലകളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും സന്ദർശിച്ചു.
ശ്രീമൂലനഗരം പഞ്ചായത്തിൽ ചൊവ്വര, കൊണ്ടോട്ടി, ശ്രീഭൂതപുരം, തെറ്റാലി, കുഴിപ്പള്ളം, കൂളിക്കര എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം പ്രചാരണം. എടത്തല പഞ്ചായത്തിൽ മലയപ്പള്ളി, അറബിക് കോളജ്, പുഷ്പ നഗർ, പേങ്ങാട്ടുശേരി, എൻഎഡി കവല, കുഞ്ചാട്ടുകര, പുക്കാട്ടുപടി, മുതിരക്കാട്ടുമുകൾ എന്നിവിടങ്ങളിൽ വോട്ട് അഭ്യർഥിച്ചു.
അതേസമയം, ആലുവ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് ചൂർണിക്കര പഞ്ചായത്തിൽ പര്യടനം നടത്തി. അശോകപുരം കാർമൽ ആശുപത്രി പരിസരത്തു നിന്നായിരുന്നു തുടക്കം.
തുടർന്നു മുട്ടം, അമ്പാട്ടുകാവ്, കമ്പനിപ്പടി, ഗാരിജ്, എസ്എൻപുരം, തായിക്കാട്ടുകര, കുന്നത്തേരി, കൊടികുത്തുമല, കൊച്ചിൻ ബാങ്ക് കവല എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വോട്ട് അഭ്യർഥിച്ചു. കാർമൽ ആശുപത്രി, നിർമല ഹൈസ്കൂൾ, സിഎംസി സഭാ ജനറലേറ്റ്, ഉണ്ണിമിശിഹാ പള്ളി, മുതിരപ്പാടം പള്ളി, അമ്പാട്ടുകാവ് ക്ഷേത്രം എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എംഎൻ ഗോപിയുടെ പ്രചാരണത്തിന്റെ തുടക്കം മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിക്കൊണ്ടായിരുന്നു . അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, തുരുത്തിശേരി സിംഹാസന പള്ളിയിലെ ഏലിയാസ് മാർ അത്തനാസിയോസ് എന്നിവരെ സന്ദർശിച്ച് അനുഗ്രഹം തേടി.
തുടർന്ന് കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വോട്ടു തേടി. നെടുമ്പാശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകളിലെ പ്രധാന കവലകളും സ്ഥാപനങ്ങളും സന്ദർശിച്ചു.