കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ എറ്റവും വാശിയേറിയ ഒരു പോരാട്ടമായിരുന്നു ഫോര്‍ട്ട് കൊച്ചി ഒന്നാം ഡിവിഷനില്‍ നടന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫിന്റെ കുത്തക സീറ്റ് പാര്‍ട്ടിക്ക് നിലനിര്ത്താനെയെങ്കിലും അഭിമാനകരമായ ഒരു വിജയം ആയിരുന്നില്ല ഇത്തവണ മുന്നണിക്ക് ലഭിച്ചത്. അതിന് കാരണം എതിര് സ്ഥാനാര്‍ത്ഥിയായി സ്റ്റീഫന്‍ റോബര്‍ട്ടിന്റെ കടന്നുവരവാണ്.
രാഷ്ട്രീയത്തിനുമപ്പുറം പ്രദേശവാസികളുടെ ജനകീയനായ നേതാവായിരുന്നു സ്റ്റീഫന്‍. അതുകൊണ്ട് തന്നെയാണ് യുഡിഎഫ് കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ സ്റ്റീഫനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. സ്റ്റീഫന്‍ വേണ്ടി ഇലക്ഷന് പ്രചരണം വളരെ ഭംഗിയായി തന്നെ കൊച്ചിയില്‍ നടന്നു. ‘സ്റ്റീഫന്‍ തോറ്റാല്‍ കൊച്ചി തോറ്റു’ എന്ന കാപ്ഷനുകളുമായായിരുന്നു സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനുകള്‍ നടന്നിരുന്നത്. സ്റ്റീഫന്‍ വോട്ട് ചോദിച്ച് നിരവധി സിനിമാ താരങ്ങളും രംഗത്തെത്തിയതോടെ മത്സരം ഉഷാറായി.
പക്ഷെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വെറും ഏഴ് വോട്ടിന് സ്റ്റീഫന്‍ തോറ്റു. യുഡിഎഫ് ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന മണ്ഡലത്തിലാണ് സ്റ്റീഫന്‍ നിസ്സാര വോട്ടിന് പരാജയപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ യുഡിഎഫിന്റെ വിജയത്തിനെതിരെ പുതിയൊരു വിവാദം ഉയര്‍ന്നിരിക്കുകയാണ്.
ഡിവിഷനില്‍ ഉള്‍പ്പെടുന്ന അഗതി മന്ദിരത്തിലെ മാനസിക ഭിന്നശേഷിക്കാരായ നിരവധി പേര് വോട്ടു ചെയ്തുവെന്നാണ് സ്റ്റീഫന്റെ ആരോപണം. യുഡിഎഫ് ഭരിച്ചിരുന്ന കൊച്ചി കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള അഗതിമന്ദിരമാണ് ഇതെന്നതാണ് കൂടുതല്‍ ഗൗരവകരം.
മാനസിക ഭിന്നശേഷിയുള്ളവര്‍ക്ക് നിയമപരമായി വോട്ടില്ല. പിന്നെയെങ്ങനെയാണ് ഇത്രയധികം മാനസിക ഭിന്നശേഷിക്കാര്‍ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചതെന്നാണ് സ്റ്റീഫന്‍ ചോദിക്കുന്നത്. യുഡിഎഫ് നേതാക്കള്‍ക്കും അഗതി മന്ദിരം നടത്തിപ്പുകാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് സ്റ്റീഫന്റെ ആരോപണം. ഇതിനെതിരായി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് സ്റ്റീഫന്‍.