വള്ളികുന്നം: ഫോണ്‍വിളിയിലെ പോരിനെ തുടര്‍ന്നുണ്ടായ തര്‍ക്കം ഗുരുതരമായി. അയല്‍വാസി ട്യൂബ് ലൈറ്റ് പൊട്ടിച്ച് ഗൃഹനാഥനെ കുത്തി പരുക്കേല്‍പ്പിച്ചു. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. വള്ളികുന്നം കടുവിനാല്‍ അരുണാലയത്തില്‍ അരുണ്‍ (37) ആണ് അറസ്റ്റിലായത്.
സംഭവശേഷം ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇന്നലെ രാവിലെ മലമേല്‍ചന്ത ഭാഗത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നു. വള്ളികുന്നം പരിയാരത്തുകുളങ്ങര സന്തോഷ് ഭവനത്തില്‍ സുരേഷിന് (45) ആണു കുത്തേറ്റത്.
ഫോണ്‍വിളിയിലെ പോരിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കുത്ത് കേസില്‍ സമാപിച്ചത്. നെഞ്ചിനു താഴെ ഗുരുതരമായി പരുക്കേറ്റ സുരേഷ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വള്ളികുന്നം സിഐ ഡി മിഥുന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് കായംകുളം കോടതിയില്‍ ഹാജരാക്കി.
അതേസമയം, കഴിഞ്ഞ ദിവസം ശാസ്താംകോട്ടയില്‍ കുടുംബ കലഹത്തിന്റെ പേരില്‍ ഭാര്യയും മരുമകനും അയല്‍വാസിയും ചേര്‍ന്നു ക്വട്ടേഷന്‍ നല്കി ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. ശൂരനാട് വടക്ക് ഗിരിപുരം തടത്തിവിള വീട്ടില്‍ സുരേന്ദ്രനെ (60)യാണ് രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി കനാലിന്റെ ഭാഗത്ത് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. മേയിലായിരുന്നു സംഭവം.
ഏറെ നാളായുള്ള കുടുംബ കലഹത്തിന്റെ പേരിലാണ് ഗുജറാത്തിലുള്ള മരുമകന്റെ നേതൃത്വത്തില്‍ നാട്ടിലുള്ള ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് സുരേന്ദ്രനെ ആക്രമിച്ചത്. ഭാര്യ, മകള്‍, അയല്‍വാസി എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു.
വണ്ടി കേടായെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ക്വട്ടേഷന്‍ സംഘം രാത്രി സുരേന്ദ്രനെ വീട്ടില്‍ നിന്നും തന്ത്രപരമായി വിളിച്ചിറക്കി കൊണ്ടുപോയത്.ക്രൂരമായി മര്‍ദിച്ച ശേഷം കനാലിലേക്ക് എടുത്ത് എറിഞ്ഞു. വാരിയെല്ല് തകര്‍ന്ന നിലയിലായ സുരേന്ദ്രനെ ഭാര്യയും അയല്‍വാസിയും ചേര്‍ന്നാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെയാണ് ഗൂഢാലോചന പുറത്ത് വന്നത്.