റാന്നി: വലിയ പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടാനൊരുങ്ങിയ യുവതിക്ക് രക്ഷകരായി പോലീസ്. ബംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ 23കാരിയായ ചങ്ങനാശേരി സ്വദേശിനിയാണ് ആറ്റിൻചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. യുവതി, റാന്നി സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കുന്നതിൽ നിന്ന് യുവാവ് പിന്മാറിയതോടെയാണ് യുവതി റാന്നിയിലെത്തിയത്.
കൈകള്‍ കെട്ടിയിട്ടു, വായില്‍ തുണിതിരുകി, വീട്ടമ്മ കിണറ്റില്‍ മരിച്ചനിലയില്‍
ആറ്റിലേക്ക് ചാടുമെന്ന് കാട്ടി ഒരു പമ്പ് ഹൗസിന് സമീപം നിൽക്കുന്ന ചിത്രമെടുത്ത് യുവതി മൊബൈലിൽ യുവാവിന് അയച്ചുകൊടുത്തു. ഉടനടി യുവാവ് ചിത്രം പോലീസിന് കൈമാറി. ഉടൻ യുവതിയെ തിരഞ്ഞ് പൊലീസ് രംഗത്തിറങ്ങി. റാന്നി ടൗണിന് അടുത്തുള്ള പമ്പ് ഹൗസിന്റെ പരിസരങ്ങളിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല.
യുവതിയുടെ ഫോണിലേക്ക് പോലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോൾ എടുത്തില്ല. മൂന്നേകാലോടെയാണ് യുവതി ഫോൺ എടുത്തത്. തുടർന്ന് അനുനയിപ്പിക്കാൻ ശ്രമം നടത്തി. താൻ റാന്നി പാലത്തിലാണ് നിൽക്കുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഈ സമയം കൊണ്ട് പോലീസ് റാന്നി പാലത്തിനടുത്തെത്തി. പോലീസിനെ കണ്ട് ആറ്റിലേക്ക് ചാടാൻ തുടങ്ങിയ യുവതിയെ എസ്സിടിഒ എൽ.ടി.ലിജു ചാടിയിറങ്ങി പിടികൂടുകയായിരുന്നു. ശേഷം, യുവതിയെ വീട്ടുകാർക്കൊപ്പം വിട്ടു.