കൊച്ചി: വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എറണാകുളം സൗത്ത് അറ്റ്ലാന്റിസ് ജംഗ്ഷന് സമീപത്തെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. പുഷ്പവല്ലിയാണ് മരിച്ചത്. 57 വയസായിരുന്നു. അതേസമയം, അപകട കാരണം വ്യക്തമല്ല.
തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. തീപ്പിടിത്തമുണ്ടായപ്പോൾ പുഷ്പവല്ലി വീട്ടിനുള്ളിലായിരുന്നു. സംഭവസമയത്ത് വീട്ടിൽ മമക്കളും ഉണ്ടായിരുന്നില്ല. അപകടം നടക്കുമ്പോൾ ഇരുവരും ജോലിക്ക് പോയിരിക്കുകയായിരുന്നു. വീട്ടിൽനിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് അടുത്തുള്ളവർ എത്തിയത്.
ഈ സമയം, വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഉടനടി ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിച്ചു. പുഷ്പവല്ലിയുടെ മൃതദേഹം പൂർണമായി കത്തിയനിലയിലായിരുന്നു.
വീട്ടിലേക്ക് റോഡില്ലാതിരുന്നതിനാൽ റയിൽവേ ലൈനിന് മറുവശത്ത്അഗ്നിശമന സേനയുടെ വാഹനം നിർത്തിയ ശേഷമാണ് വെള്ളം പമ്പ് ചെയ്യാനായത്. ഈ സമയം ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവച്ചു. ചെറിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്നും ബന്ധു പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമന്നാണ് പ്രാഥമിക നിഗമനം. പുഷ്പവല്ലി മാനസിക അസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്ന് മക്കൾ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.