കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യാ മാധവന് നേരെ അന്വേഷണം നീളുന്നു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. തിങ്കളാഴ്ച ആലുവ പോലീസ് ക്ലബിലെത്താനാണ് കാവ്യയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ദിലീപിന്റെ സഹോദരീഭർത്താവ് സുരാജിന്റെ ഫോണിൽ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺ സംഭാഷണമടക്കം കൂടുതൽ തെളിവുകൾ അന്വേഷണ സംഘം കോടതിക്ക് കൈമാറി.
നേരത്തെ തന്നെ, കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം കാവ്യക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നാട്ടിൽ ഇല്ലാത്തതിനാൽ സാവകാശം വേണമെന്ന മറുപടിയാണ് കാവ്യ നൽകിയത്.
also read- കള്ളപ്പരാതി നൽകി ദിലീപിന്റെ അഭിഭാഷകർ വഞ്ചിച്ചു; പോലീസിൽ കീഴടങ്ങിയ സൈബർ വിദഗ്ധൻ സായ് ശങ്കർ
ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും സുഹൃത്ത് ശരത്തുമായുള്ള 22 മിനിറ്റ് സംഭാഷണം, ആലുവയിലെ ഡോക്ടറും സുരാജും തമ്മിലുള്ള 5.44 മിനിറ്റ് സംഭാഷണം, അഡ്വ. സുജേഷ് മേനോനും ദിലീപും നടത്തിയ 4.33 മിനിറ്റ് സംഭാഷണം എന്നിവയാണ് പെൻ ഡ്രൈവിലുള്ളത്. ഇതിന് പുറമെ മൂന്ന് ശബ്ദ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്.
തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണണെന്നാവശ്യപ്പെട്ട് നൽകിയിരിക്കുന്ന ഉപഹരജിയുടെ ഭാഗമായാണ് കൂടുതൽ തെളിവുകൾ നൽകിയത്. കേസന്വേഷണത്തിൽ നിർണായകമാണ് ഈ സംഭാഷണങ്ങളെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്.