കൊച്ചി: ദിലീപിന്റെ അഭിഭാഷകർ തന്നെ കള്ളപ്പരാതി നൽകി വഞ്ചിച്ചെന്ന് ആരോപിച്ച് വധ ഗൂഢാലോചനക്കേസിലെ പ്രതിയും സൈബർ വിദ്ഗ്ധനുമായ സായ് ശങ്കർ. അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് തനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ലെന്നും എന്നാൽ മുൻകൂർ ജാമ്യാപേക്ഷയെന്ന പേരിൽ തന്റെ ഒപ്പ് വാങ്ങിച്ച് ദിലീപിന്റെ അഭിഭാഷകർ കള്ളപ്പരാതി നൽകുകയായിരുന്നെന്നും സായ് ശങ്കർ വെളിപ്പെടുത്തി. ആലുവ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് കൊണ്ട് വന്നപ്പോഴായിരുന്നു സായ് ശങ്കറിന്റെ പ്രതികരണം.
ദിലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചന കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് സായ് ശങ്കറിന്റെ മൂൻകൂർ ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ ബി രാമൻപിള്ളയുടെ പേര് പറയണമെന്ന് അന്വേഷണസംഘം നിർബന്ധിച്ചുവെന്നായിരുന്നു ആരോപണം. ഇക്കാര്യങ്ങളെ തള്ളിക്കളയുന്നതാണ് സായ്ശങ്കറിന്റെ മൊഴി.
വധഗൂഢാലോചന കേസിൽ സായ് ശങ്കർ ഇന്നുരാവിലെയാണ് പോലീസ് കസ്റ്റഡിയിലായത്. പുട്ടപർത്തിയിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പോലീസിന് കീഴടങ്ങിയത്. ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായ് ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ പോലീസ് പീഡനം ആരോപിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശിച്ചു. പക്ഷെ, ചോദ്യം ചെയ്യലിന് സായ് ശങ്കർ ഹാജരാകാത്തതിനെ തുടർന്നാണ് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കി കേസെടുത്തത്.