വര്‍ക്കല: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഉറങ്ങിക്കിടന്ന 5 പേര് വെന്തുമരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. തീപിടിത്തം ഉണ്ടായതറിഞ്ഞ് അയന്തി പന്തുവിളയിലെ വീട്ടിലെത്തിയ അഗ്നിരക്ഷാ സേന കതകു ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോള്‍ കണ്ടത് പിഞ്ചുകുഞ്ഞടക്കം ജീവനറ്റുകിടക്കുന്ന കാഴ്ചയായിരുന്നു.
മുകള്‍ നിലയിലേക്കുള്ള പടികളില്‍ ദേഹമാസകലം പൊള്ളലേറ്റ് അവശനായ നിഹുലിനെയാണ് ഇവര്‍ ആദ്യം കണ്ടത്. ഭാര്യയും കുഞ്ഞും മുകളിലുണ്ടെന്നു പറഞ്ഞപ്പോഴേക്കും നിഹുല്‍ കുഴഞ്ഞു വീണു. ആംബുലന്‍സില്‍ കയറ്റുമ്പോഴും നിഹുല്‍ പറഞ്ഞു ഇതുതന്നെയായിരുന്നു പറഞ്ഞത്.
തീ പടരുന്നതു കണ്ട അയല്‍വീട്ടിലെ ശശാങ്കന്റെ മകള്‍ അലീന ഫോണില്‍ വിളിച്ചുണര്‍ത്തിയതാകാം കൂട്ടമരണത്തില്‍ നിന്നു നിഹുലിനെ മാത്രം രക്ഷിച്ചത് എന്നാണു കരുതുന്നത്. തീ ആദ്യം കണ്ടതു ശശാങ്കനാണ്. ഒരു ഉറക്കത്തിനു ശേഷം ശുചിമുറിയില്‍ കയറുമ്പോഴാണ് എതിര്‍വശത്തെ വീട്ടില്‍ തീആളുന്ന പ്രകാശം ഇദ്ദേഹം കണ്ടത്.
അയല്‍വാസികളെ ഉണര്‍ത്തി ബഹളം വച്ചെങ്കിലും പ്രതാപനും കുടുംബവും അതറിഞ്ഞില്ല. അപ്പോഴാണ് അലീന നിഹുലിന്റെ ഫോണില്‍ വിളിച്ചത്. രണ്ടു തവണ വിളിച്ചപ്പോഴാണു ഫോണ്‍ എടുത്തത്. നിങ്ങളുടെ വീട്ടില്‍ തീ പടരുന്നു എന്ന് അലീന പറഞ്ഞു. എന്താണു സംഭവിച്ചതെന്നറിയാന്‍ നിഹുല്‍ ഓടി താഴത്തെ നിലയിലേക്കു വന്നിരിക്കാമെന്നാണ് അനുമാനം. ഗുരുതരമായി പൊള്ളലേറ്റ നിഹുല്‍ അപകടാവസ്ഥ തരണം ചെയ്താലേ സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിക്കൂ.