തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 450 പേർ പാമ്പ് കടിയേറ്റ് മരിച്ചതായി വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. വർഷം തോറും ഏകദേശം മൂവായിരത്തോളം പേർ പാമ്പ് കടിയേറ്റ് ചികിത്സ തേടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാമ്പ് കടിയേറ്റ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് 2017നും 2019നും ഇടയിലാണ്. ഇക്കാലയളവിൽ 334 പേരാണ് മരിച്ചത്. അതേസമയം, പാമ്പ് കടിയേറ്റുള്ള മരണങ്ങൾ കഴിഞ്ഞ കുറച്ചുവർഷങ്ങളായി സംസ്ഥാനത്ത് കുറഞ്ഞുവരുന്നതായും മന്ത്രി പറഞ്ഞു.
ALSO READ- രണ്ടാം തരം പൗരൻമാർ; മുസ്ലീങ്ങളുടെ നിന്ന് വോട്ടവകാശം എടുത്തുകളയണമെന്ന് ബിജെപി എംഎൽഎ
ആവാസവ്യവസ്ഥ നഷ്ടമായത് പാമ്പുകളെ ജനവാസ മേഖലകളിലേക്ക് പോകാൻ നിർബന്ധിതരാക്കിയെന്നും അവയെ രക്ഷപ്പെടുത്തി സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2017 മുതൽ 2019 വരെ പ്രതിവർഷം പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ ശരാശരി എണ്ണം 110 ആയിരുന്നു. ഇത് 2020ൽ 76 ആയും 2021ൽ 40 ആയും കുറഞ്ഞു.
”വനംവകുപ്പ് ജീവനക്കാരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 1657 പേർക്ക് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നൽകി. അവരിൽ 928 പേർക്ക് പാമ്പ് രക്ഷാപ്രവർത്തകരായി പ്രവർത്തിക്കാൻ ലൈസൻസ് നൽകിയിട്ടുണ്ട്, ‘അദ്ദേഹം പറഞ്ഞു.
വനംവകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാൽ ദീർഘകാലമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന പാമ്പ് പിടിത്തക്കാർക്ക് സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 65 വയസ്സിന് താഴെയുള്ളവർക്ക് രണ്ട് ദിവസത്തെ പരിശീലനവും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും.