പത്തനംതിട്ട: ഐശ്വര്യത്തിന്റെ കണിയൊരുക്കി പ്രാർഥനയും പ്രതീക്ഷയുമായി ഇന്ന് വിഷു പുലരി. നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ച ദിനത്തിന്റെ ആഘോഷമാണ് വിഷു എന്നാണ് ഐതിഹ്യം. മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണ്.
സൂര്യൻ മീനം രാശിയിൽ നിന്നു മേടം രാശിയിലേക്കു സംക്രമിക്കുന്ന മേട രവി സംക്രമം പുലർച്ചെ 2.32 നാണ്. വിളവെടുപ്പിന്റെ ഉത്സവകാലം കൂടിയാണ് വിഷു. വിഷുവിനു കണിയും കൈനീട്ടവും സദ്യയും തന്നെയാണ് പ്രധാനം. വീടുകളിലെ മുതിർന്നവർ കണികണ്ട ശേഷം കൈനീട്ടം നൽകും. ക്ഷേത്രങ്ങളിൽ വിഷുക്കണിക്കും കൈനീട്ടത്തിനും ഇന്ന് തിരക്കേറും.
വിഷുവിനു ചെയ്യുന്ന കാര്യങ്ങൾ അടുത്ത ഒരു വർഷം നല്ല ഫലം തരുന്നതായും കണി കണ്ടാൽ ഐശ്വര്യം കിട്ടും എന്നുമാണു സങ്കൽപം. ഐശ്വര്യ പൂർണമായ നാളെകൾക്കു വേണ്ടിയാണ് മലയാളി ഇന്നു കണി കണ്ടുണരുക.
കഴിഞ്ഞ വർഷത്തെ വിഷു ആഘോഷം കൊവിഡ് നിയന്ത്രണങ്ങൾ മൂലം പൂർണമായി വീടുകളിൽ ഒതുങ്ങിയിരുന്നു. ലോക്ഡൗൺ കാലമായിരുന്നതിനാൽ അമ്പലങ്ങളിലെ കണി ദർശനമടക്കം ഒഴിവാക്കിയിരുന്നു. കൊവിഡ് വ്യാപന ഭീഷണി വീണ്ടും ശക്തമാവുകയാണെങ്കിലും ഇത്തവണ ക്ഷേത്രങ്ങളിലെ കണി ദർശനത്തിന് വിലക്കില്ല. മിക്ക ക്ഷേത്രങ്ങളും വിഷുവിനായി ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ കോവിഡ് മാർഗ നിർദേശങ്ങൾ പാലിച്ചാവും ദർശനം അനുവദിക്കുക.
കൃഷ്ണവിഗ്രഹം, നിലവിളക്ക്, ഓട്ടുരുളി, ഉണക്കലരി, നെല്ല്, നാളികേരം, സ്വർണ നിറമുള്ള കണിവെള്ളരി, ചക്ക,മാങ്ങ, മാമ്പഴം, കദളിപ്പഴം, വാൽക്കണ്ണാടി, കണിക്കൊന്ന പൂവ്, എള്ളെണ്ണ, തിരി, കോടിമുണ്ട്, ഗ്രന്ഥം, നാണയങ്ങൾ, സ്വർണം, കുങ്കുമം, കണ്മഷി, വെറ്റില, അടയ്ക്ക, ഓട്ടുകിണ്ടി, വെള്ളം എന്നിവയാണു വിഷുക്കണി ഒരുക്കുന്ന വിഭവങ്ങൾ.
എല്ലാവര്ക്കും ബിഗ് ന്യൂസിന്റെ വിഷു ആശംസകള്