രാജപുരം: കാസർകോട് അതിർത്തിയിൽ പാണത്തൂർ പരിയാരത്ത് ഏഴുപേരുടെ മരണത്തിന് കാരണായ വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ സഹായവുമായി ഓടിയെത്തിയ നാട്ടുകാർക്ക് സബ്കളക്ടറുടെ കൈത്താങ്ങ്. അപകടസ്ഥലത്തുനിന്ന് മരിച്ചവരെയും പരിക്കേറ്റവരെയും ആസ്പത്രികളിൽ എത്തിച്ച സ്വകാര്യ ആംബുലൻസ് അടക്കമുള്ള മുഴുവൻ വാഹനങ്ങൾക്കും വാടക ലഭ്യമാക്കുമെന്ന് കാഞ്ഞങ്ങാട് സബ് കളക്ടർ ഡിആർ മേഘശ്രീ അറിയിച്ചു. അപകടത്തിൽ തകർന്ന വീടിന്റെ ഉടമസ്ഥന് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും സബ് കളക്ടർ അറിയിച്ചു.
അപകടം നടന്ന സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു സബ് കളക്ടർ. ഇതിന്റെയും തകർന്ന വീടിന്റെയും വിശദ റിപ്പോർട്ട് വില്ലേജ്പഞ്ചായത്ത് അധികൃതർ അടിയന്തരമായി സമർപ്പിക്കണം. അപകടം നടന്ന റോഡിന്റെ കുത്തനെയുള്ള കയറ്റം കുറയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യവും അടിയന്തിരമായി പരിഗണിക്കും.
റോഡിനെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കളക്ടർക്ക് നൽകും. നിലവിൽ കാസർകോട് വികസന പാക്കേജിൽ മൂന്ന് കിലോമീറ്റർ ഭാഗത്തെ നവീകരണത്തിന് തുക അനുവദിച്ചിട്ടുണ്ട്. ആ സമയത്ത് തയ്യാറാക്കിയ അടങ്കൽ പരിഷ്കരിച്ച് സമർപ്പിക്കാനും പഞ്ചായത്തിന് നിർദേശം നൽകി.
പുതിയ തീരുമാനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേരുമെന്ന് പ്രസിഡന്റ് പ്രസന്നാ പ്രസാദ് അറിയിച്ചു.